ഡ്രോൺ ആക്രമണം; 40 റഷ്യൻ സൈനിക വിമാനങ്ങൾ തകർത്തതായി യുക്രെയ്ൻ
text_fieldsകിയവ്: റഷ്യയുടെ 40 സൈനിക വിമാനങ്ങൾ വൻ ഡ്രോൺ ആക്രമണത്തിൽ തകർത്തതായി യുക്രെയ്ൻ. ടി.യു-95, ടി.യു -22 യുദ്ധവിമാനങ്ങൾക്കുനേരെ ആക്രമണം നടത്തിയതായി യുക്രെയ്ൻ ആഭ്യന്തര സുരക്ഷാ ഏജൻസിയായ സെക്യൂരിറ്റി സർവിസ് ഓഫ് യുക്രെയ്ൻ (എസ്.ബി.യു) പറഞ്ഞു. നാശനഷ്ടം സംബന്ധിച്ച് റിപ്പോർട്ടുകളില്ല.
അതേസമയം, യുക്രെയ്ൻ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടു. 60ലധികം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ച 12.50ഓടെയാണ് ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് യുക്രെയ്ൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യൻ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈനികർ വൻതോതിൽ ഒരുമിച്ച് കൂടുന്നത് യുക്രെയ്ൻ വിലക്കിയിട്ടുണ്ട്.
യുക്രെയ്നിന്റെ വടക്കൻ മേഖലയിലുള്ള സുമിയിലെ ഒലെക്സീവ്ക ഗ്രാമം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യൻ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച, 11 ഇടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ സുമിയിലെ യുക്രെയ്ൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.