കിയവ് ലക്ഷ്യമിട്ട് റഷ്യ; മരിയുപോളിൽ അഭയകേന്ദ്രമായ പള്ളി തകർത്തു
text_fieldsവടക്കൻ കിയവിലെ ഇർപിനിൽ റഷ്യൻ കവചിത വാഹനങ്ങളിൽനിന്ന് വെടിയേറ്റ കാറിനരികിൽ ഉപേക്ഷിക്കപ്പെട്ട പാവ
കിയവ്: യുക്രെയ്നിൽ യുദ്ധം രണ്ടുവാരം പിന്നിട്ടിട്ടും കാര്യമായ മുന്നേറ്റമുണ്ടാകാത്ത സാഹചര്യത്തിൽ തന്ത്രങ്ങൾ മാറ്റി ആക്രമണം കൂടുതൽ വ്യാപിപ്പിച്ച് റഷ്യ. തുറമുഖ നഗരമായ മരിയുപോളിൽ തുർക്കി പൗരൻമാരടക്കം 80 ലേറെ ആളുകളുടെ അഭയകേന്ദ്രമായിരുന്ന പള്ളി റഷ്യ ഷെല്ലാക്രമണത്തിൽ തകർത്തതായി യുക്രെയ്ൻ അറിയിച്ചു. എത്രപേർ മരിച്ചുവെന്നത് വ്യക്തമല്ല. തലസ്ഥാനമായ കിയവിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ രൂക്ഷപോരാട്ടമാണ് നടക്കുന്നത്. ഖാർകിവ്, ചെർണീവ്, സുമി, മരിയുപോൾ നഗരങ്ങൾ റഷ്യൻ സൈന്യം വളഞ്ഞു. കൂടാതെ കിഴക്കൻ മേഖലയിലെ ഡ്നിപ്രോ, പടിഞ്ഞാറുള്ള ലുട്സ്ക്, ഇവാനോ-ഫ്രാൻകിവ്സ്ക് നഗരങ്ങളിലും വ്യോമാക്രമണം തുടരുകയാണ്. കിയവിലെ വാസിൽകിവ് നഗരത്തിന് സമീപത്തെ വ്യോമതാവളവും ആയുധസംഭരണകേന്ദ്രവും റോക്കറ്റാക്രമണത്തിൽ തകർന്നു.
മരിയുപോളിൽ ഉസ്മാനി സുല്‍ത്താന്‍ സുലൈമാന്‍ ഒന്നാമന്റെയും (സുലൈമാൻ ദി മാഗ്നിഫിഷ്യൻറ്) ഭാര്യ റോക്സ്ലാനയുടെയും പേരിലുള്ള പള്ളി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നതായി യുക്രൈന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. അപകടത്തിനിരയായവരുടെ അടുത്തേക്ക് എത്തിച്ചേരാന്‍ വഴികളില്ലെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഒരാഴ്ചയായി റഷ്യൻ സൈന്യത്തിന്റെ ഉപരോധത്തിലാണ് മരിയുപോൾ. മരിയുപോളിൽ വലിയ മാനുഷിക ദുരിതമാണെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യ ആക്രമണം കടുപ്പിച്ചതോടെ മരിയുപോളിൽ നിന്ന് ഒഴിപ്പിക്കലും നടക്കുന്നില്ല.ഇതുവരെയായി 1300 യുക്രെയ്ൻകാർ മരിച്ചതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. മെലിറ്റോപോൾ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.