പാകിസ്താൻ സൈന്യത്തിന് ഡ്രോണുകൾ നൽകാൻ യു.എസ് കമ്പനി; ട്രംപിന്റെ മക്കളുടെ നിക്ഷേപമുള്ള സ്ഥാപനവുമായി പ്രതിരോധ കരാർ ഒപ്പു വെച്ചു
text_fieldsവാഷിങ്ടൺ: പാകിസ്താൻ സൈന്യവുമായി അമേരിക്കൻ ഡ്രോൺ നിർമാതാക്കളായ പവർസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പ്രാരംഭ ഘട്ടത്തിലുള്ള ഡ്രോൺ ഓർഡറുകൾ ഉൾപ്പെടുന്നതാണ് ഈ കരാറെന്ന് കമ്പനിയുടെ സഹസ്ഥാപകൻ ബ്രെറ്റ് വെലിക്കോവിച്ച് വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മക്കളുടെ പിന്തുണയുള്ള കമ്പനിയുമായി പവർസ് ലയിക്കാൻ തയാറെടുക്കുന്നതിനിടയിലാണ് ഈ സുപ്രധാന കരാർ പുറത്തുവരുന്നത്.
യു.എസും പാകിസ്താനും തമ്മിലുള്ള പ്രതിരോധ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. വെലിക്കോവിച്ചിന്റെ നേതൃത്വത്തിലുള്ള പവർസ് പ്രതിനിധി സംഘം പാകിസ്താൻ സൈനിക മേധാവി ആസിം മുനീറുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ സംഭരണം, നിർമാണം, ദീർഘകാല സഹകരണം എന്നിവ ചർച്ചയായെങ്കിലും സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ ധാരണാപത്രത്തെക്കുറിച്ചോ ആദ്യ ഓർഡറിനെക്കുറിച്ചോ പരാമർശിച്ചിരുന്നില്ല. മിലിട്ടറി ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്കായി വ്യോമ, സമുദ്ര ഡ്രോണുകളാണ് പവർസ് നിർമിക്കുന്നത്.
ഡോണൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവരുടെ പിന്തുണയുള്ള 'ഓറിയസ് ഗ്രീൻവേ ഹോൾഡിങ്സുമായി' പവർസ് ഈ ഒക്ടോബർ ആദ്യം ലയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'അമേരിക്കൻ വെഞ്ചേഴ്സ്' എന്ന നിക്ഷേപ ഫണ്ട് വഴി ട്രംപ് സഹോദരന്മാർക്ക് ഈ കമ്പനിയിൽ ഓഹരിയുണ്ട്. എന്നാൽ കമ്പനിയുടെ ബിസിനസ്സ് കാര്യങ്ങളിലോ കരാറുകളിലോ ട്രംപ് കുടുംബത്തിന് നേരിട്ട് പങ്കോ സ്വാധീനമോ ഇല്ലെന്ന് കമ്പനി അധികൃതരും വക്താക്കളും വ്യക്തമാക്കിയിട്ടുണ്ട്.
മുൻകാലങ്ങളിൽ പാകിസ്താൻ തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്കായി പ്രധാനമായും ചൈനയെയും തുർക്കിയയെയുമാണ് ആശ്രയിച്ചിരുന്നതെങ്കിൽ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ യു.എസുമായാണ് പുതിയ സാങ്കേതിക കൂട്ടുകെട്ടുകൾക്ക് ഇസ്ലാമാബാദ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

