അമേരിക്കക്ക് വീണ്ടും നാണക്കേട്; ഇറാന്റെ ആണവ പദ്ധതിയെ തകർക്കാൻ യു.എസ് ആക്രമണങ്ങൾക്ക് കഴിഞ്ഞില്ലെന്ന് പെന്റഗൺ ഇന്റലിജൻസ്
text_fieldsഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും തകർത്തുവെന്ന അമേരിക്കൻ അവകാശവാദം തെറ്റാണെന്ന സൂചന നൽകി പെന്റഗൺ ഇന്റലിജൻസ് വിലയിരുത്തൽ. ശനിയാഴ്ചയിലെ ബോംബിങ്ങിൽ ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരം നശിപ്പിക്കാൻ യു.എസ് ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്നും പെന്റഗണിന്റെ പ്രധാന ഇന്റലിജൻസ് വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥരിൽ ചിലർ ബി.ബി.സിയുടെ അമേരിക്കൻ പങ്കാളിയായ സി.ബി.എസിനോട് വെളിപ്പെടുത്തി. ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തുന്ന തങ്ങളുടെ ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നത് അമേരിക്കക്ക് നാണക്കേടായി.
അതേസമയം, ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടില്ലെന്ന ഇന്റലിജൻസ് വെളിപ്പെടുത്തലിനെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ആണവകേന്ദ്രങ്ങൾ പൂർണമായി തകർത്തിട്ടുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക നീക്കത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും ട്രംപ് ‘എക്സി’ൽ കുറിച്ചു.
ഇറാനിൽ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലുള്ള ആണവ കേന്ദ്രങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കനത്ത പ്രഹമേൽപിച്ചതായാണ് യു.എസ് ലോകത്തെ അറിയിച്ചിരുന്നത്. കോൺക്രീറ്റിനടിയിൽ 18 മീറ്റർ ആഴത്തിലും ഭൂമിക്കടിയിൽ 61 മീറ്റർ ആഴത്തിലും കടന്നുചെന്ന് ഉഗ്രസ്ഫോടനം നടത്താൻ ശേഷിയുള്ളവയാണ് തങ്ങളുടെ ബങ്കർ ബസ്റ്റർ ബോംബുകളെന്നും അമേരിക്ക അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഈ വാദത്തിൽ കഴമ്പില്ലെന്ന വെളിപ്പെടുത്തലാണിപ്പോൾ പെന്റഗൺ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടേതായി പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് വൻതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഭൂനിരപ്പിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് മാത്രമാണ് നാശനഷ്ടം ഉണ്ടായതെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്.
രണ്ടു ആണവകേന്ദ്രങ്ങളുടെ പ്രവേശന കവാടം തകർക്കുകയും കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾ തകർക്കുകയോ അവയ്ക്ക് നാശനഷ്ടം വരുത്തുകയോ ചെയ്തിട്ടുമുണ്ട്. എന്നാൽ, ആണവകേന്ദ്രങ്ങളിൽ ഭൂമിക്ക് ഏറെ അടിയിൽ സംവിധാനിച്ച സന്നാഹങ്ങൾക്ക് പോറലൊന്നുമേറ്റിട്ടില്ലെന്നും പെന്റഗൺ ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആക്രമണം തൽക്കാലത്തേക്ക് ഇറാന്റെ ആണവ പ്രവർത്തനങ്ങളെ ബാധിക്കുമെങ്കിലും രണ്ടു മാസത്തിനകം പൂർവാധികം ശക്തിയോടെ പുനഃരാരംഭിക്കാൻ കഴിയുമെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.
അതിനിടെ, ഇറാന്റെ ആണവ പദ്ധതിക്കെതിരായ വിജയം പ്രഖ്യാപിക്കാൻ ട്രംപ് ഭരണകൂടം ‘അവ്യക്തമായ പദപ്രയോഗങ്ങൾ’ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് യു.എസ് കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ രംഗത്തുവന്നു. ഇറാൻ ഇപ്പോഴും തങ്ങളുടെ കൈവശം ഒമ്പത് ആണവായുധങ്ങൾക്ക് പര്യാപ്തമായ ശേഖരം സൂക്ഷിക്കുന്നുണ്ടെന്ന് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ, ഡെമോക്രാറ്റ് അംഗമായ ഷെർമാൻ ചൂണ്ടിക്കാട്ടി. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന് അത്യന്താപേക്ഷിതമായ സെൻട്രിഫ്യൂജുകൾ ആക്രമണത്തിൽ ഇല്ലാതാക്കിയെന്നതിന് വൈറ്റ് ഹൗസ് വിശദീകരണമൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.