'ഞങ്ങൾ മടിക്കില്ല'; യു.എസിന് ഇറാന്റെ 'റെഡ് ലൈൻ' മുന്നറിയിപ്പ്
text_fieldsഫോട്ടോ കടപ്പാട് എൻ.ടി.ഡി.വി വേൾഡ്
തെഹ്റാൻ/വാഷിംങ്ടൺ : ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അത്യന്തം അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. ഹുർമുസ് കടലിടുക്ക് തുറന്നു കൊടുക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകി.
തങ്ങളുടെ അതിരുകൾ (Red Lines) ലംഘിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കാൻ തങ്ങൾ 'മടിക്കില്ല' എന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു. വെറുമൊരു പ്രാദേശിക യുദ്ധമായിരിക്കില്ല ഇതെന്നും, അമേരിക്കക്കും സഖ്യകക്ഷികൾക്കും എതിരെ മിഡിൽ ഈസ്റ്റിന് പുറത്തും ആക്രമണങ്ങൾ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.
'നല്ല അയൽബന്ധം നിലനിർത്തുന്നതിനായി ഇതുവരെ ഞങ്ങൾ വലിയ സംയമനം പാലിച്ചിരുന്നു. അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും തിരിച്ചടിക്ക് ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ ആ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തിരിക്കുകയാണ്' എന്ന് ഇറാന്റെ ഗാർഡ്സ് കോർപ്സ് അറിയിച്ചു.
'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' എന്ന പേരിൽ അറിയപ്പെടുന്ന ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായ ‘വേവ് 99’ ആക്രമണത്തെക്കുറിച്ചും ഇറാൻ അപ്ഡേറ്റ് നൽകി. മിഡിൽ ഈസ്റ്റിലുടനീളം അമേരിക്കയുടെയും ഇസ്രായേലിന്റെയും കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളുടേതാണ് ഈ പരമ്പര.
അമേരിക്കയുടെ പേർഷ്യൻ ഗൾഫ് മേഖലയിലും ഹുർമുസ് കടലിടുക്കിലും ഉള്ള താവളങ്ങളും താൽപര്യങ്ങളും, കൂടാതെ ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങളും കമാൻഡ്-കൺട്രോൾ സംവിധാനങ്ങളും ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ആക്രമണ ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ലക്ഷ്യമാക്കിയതായി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.
സൗദി അറേബ്യയിലെ അമേരിക്കൻ കമ്പനികളുടെ രണ്ട് പെട്രോകെമിക്കൽ സമുച്ചയങ്ങൾ ഇടത്തരം മിസൈലുകളും നിരവധി ചാവേർ ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായും സൈനിക ഉപകരണങ്ങൾ എത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ഒരു ഇസ്രായേലി കണ്ടെയ്നർ കപ്പലും ഒരു ഇന്റലിജൻസ് ഓപ്പറേഷനിൽ കൃത്യമായി ആക്രമിച്ചതായും അവകാശപ്പെട്ടു.
ഇറാനുമായി വെടിനിർത്തൽ കരാറിൽ എത്തുന്നതിനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ച സമയപരിധിക്ക് മുമ്പാണ്, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ യു.എസ് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാൻ യു.എസിന് നേരെ മുന്നറിയിപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

