അടിതെറ്റിയപ്പോൾ ‘വെടിനിർത്തൽ’; പരിഹാരവുമായി യു.എസ് രംഗത്തെത്തിയതിന് പിന്നിലെന്താണ്?
text_fieldsഇറാന്റെ ആണവ സമ്പുഷ്ടീകരണം തകർക്കുക എന്നതിനൊപ്പം ഭരണമാറ്റവും ഇസ്രായേലും യു.എസും ലക്ഷ്യമിട്ടിരുന്നതായി ആക്രമണത്തിന്റെ ഒന്നാം നാൾമുതൽ ഇരുനേതാക്കളും വ്യക്തമാക്കിയതാണ്. രണ്ട് ലക്ഷ്യവും നേടുന്നതുവരെ ആക്രമണം കനപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യത്യസ്ത സന്ദർഭങ്ങളിൽ പ്രസ്താവിച്ചിട്ടുമുണ്ട്.
അതിന്റെ ഭാഗമായിരുന്നു, ജൂൺ 22ന് അമേരിക്കയുടെ ബി2 സ്പിരിറ്റ് ബോംബറുകൾ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ നടത്തിയ മിന്നലാക്രമണം. ഇസ്രായേലിന്റെ മിസൈൽ വർഷങ്ങളുടെ തുടർച്ചയിൽ നടന്ന ഈ അപ്രതീക്ഷിത ആക്രമണത്തോട് ഇറാൻ പ്രതികരിച്ചത് അതിലും അപ്രതീക്ഷിതമായിട്ടാണ്. പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമായിരിക്കില്ലെന്ന് കഴിഞ്ഞദിവസം ദോഹയിലെ സാമ്പിൾ ഓപറേഷനിലൂടെ ഇറാൻ സൈന്യം തെളിയിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
അതുവരെ, ആണവഭീകരതയെക്കുറിച്ചും ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചും സംസാരിച്ച ട്രംപ് പൊടുന്നനെ ‘വെടിനിർത്തൽ’ എന്ന പരിഹാരത്തിലേക്ക് എത്തി. ആ നിർദേശം കാര്യമായ ചർച്ചകൂടാതെ നെതന്യാഹു അംഗീകരിക്കുകയും ചെയ്തു. വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വവും ആശയക്കുഴപ്പവും തുടരുന്നുവെങ്കിലും ട്രംപിന്റെ നീക്കം അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്മാറ്റത്തിന്റെ പ്രത്യക്ഷ സൂചനയാണ്.
മൂന്ന് ചതിപ്രയോഗങ്ങളുടെ കഥ
ആണവായുധ നിർമാണത്തിനായി ഇറാൻ യുറേനിയനം സമ്പുഷ്ടീകരണം നടത്തുന്നുവെന്നാണല്ലോ ആരോപണം. ഇക്കാര്യത്തിൽ വൻശക്തി രാഷ്ട്രങ്ങളുമായി പലകുറി ചർച്ച നടന്നതാണ്. 2015ൽ, ഇതുസംബന്ധിച്ച് ഒരു ആണവകരാറും ഉണ്ടാക്കി. എന്നാൽ, 2018ൽ ട്രംപ് ഭരണകൂടം അതിൽനിന്ന് പിന്മാറുകയായിരുന്നു. ഇടവേളക്കുശേഷം ആണവചർച്ച വീണ്ടും ഉയർന്നു. ജൂൺ ആദ്യവാരം, യു.എസ് മധ്യസ്ഥതയിൽ ഇറാൻ ചർച്ചക്ക് സമ്മതിച്ചതുമാണ്. ചർച്ച നടക്കുമെന്ന ഘട്ടത്തിലാണ്, ജൂൺ 13ന് ഇസ്രായേൽ ഏകപക്ഷീയമായി ഇറാനിൽ മിസൈൽ ആക്രമണം നടത്തിയത്. ഇത് യു.എസിന്റെകൂടി തിരക്കഥയിൽ തയാറാക്കപ്പെട്ട ചതിപ്രയോഗമായിരുന്നുവെന്ന് തൊട്ടടുത്ത ദിവസങ്ങളിൽ ബോധ്യപ്പെട്ടു.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ ജനീവയിൽ നടന്ന സമാധാന ചർച്ചയാണ് ചതിപ്രയോഗത്തിന്റെ രണ്ടാംവേദി. ചർച്ചകഴിഞ്ഞ് തുടർ സംഭാഷണങ്ങൾക്ക് ധാരണയായി ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിൽനിന്ന് മടങ്ങാനിരിക്കുമ്പോഴാണ് യു.എസ് ബോംബറുകൾ ഇറാനിൽ വൻ ആക്രമണം നടത്തിയത്. ചർച്ച പാതി വിജയമെന്ന് കണ്ടപ്പോൾ, രണ്ടാഴ്ചത്തേക്ക് സൈനിക നടപടി ഇല്ലെന്നായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, അതിന് വിരുദ്ധമായി മണിക്കൂറുകൾക്കകം ഇറാനിൽ ബോംബുകൾ വർഷിച്ചു. ഇതിനിടയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ഇറാനെ വഞ്ചിച്ചു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ലെന്ന് ബോധ്യമായിട്ടും അക്കാര്യം മറച്ചുവെച്ചു സംഘർഷത്തിന് കോപ്പുകൂട്ടി.
ലക്ഷ്യം നേടിയോ?
ഇറാന്റെ ആണവകേന്ദ്രങ്ങളിൽ യു.എസും ഇസ്രായേലും ആക്രമണം നടത്തിയെങ്കിലും, അവ നശിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം മുൻകൂട്ടികണ്ട ഇറാൻ വലിയ മുൻകരുതലുകൾ സ്വീകരിച്ചതിന്റെ ഫലമായി ഏതാനും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനപ്പുറം കാര്യമായ പ്രഹരമേൽപിക്കാനായിട്ടില്ല. ആക്രമണത്തിന് മുന്നേതന്നെ, ഇറാൻ യുറേനിയം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഇതുപോലൊരു ആക്രമണമുണ്ടായാൽ, സ്വാഭാവികമായും അണുവികിരണവും വ്യാപനമടക്കമുള്ള അപകടങ്ങൾക്ക് സാധ്യതയേറെയാണ്.
എന്നാൽ, തുടർച്ചയായ ആക്രമണങ്ങൾക്കുശേഷവും അത്തരമൊരു അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇറാന്റെ ആണവ പദ്ധതികൾക്ക് പരിക്കേൽപിക്കാൻ ഈ ആക്രമണങ്ങൾകൊണ്ട് കഴിഞ്ഞിട്ടില്ല എന്നർഥം. അതേസമയം, ഇറാന്റെ എണ്ണം പറഞ്ഞ ആണവശാസ്ത്രജ്ഞരെ ഇല്ലാതാക്കാൻ അവർക്കായി. മറുവശത്ത്, രാജ്യത്തിനകത്തുള്ള മൊസാദ് ചാരശൃംഖല തകർക്കാൻ ഇറാനുമായി. ചുരുക്കത്തിൽ, അജണ്ട പാതിവഴിയിൽ ഉപേക്ഷിച്ചാണ് ബിബി-ട്രംപ് സഖ്യം മടങ്ങുന്നത്.
ട്രംപിന്റെ ധിറുതി
നാറ്റോ സമ്മേളനത്തിന് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്. അമേരിക്കയിൽനിന്ന് യൂറോപ്പിലേക്ക് പുറപ്പെടുംമുമ്പ് സമ്പൂർണ വെടിനിർത്തൽ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ, ഇരുരാജ്യങ്ങളും പരസ്പരം വീണ്ടും വെടിയുതിർത്ത വാർത്തകൾ പുറത്തുവന്നതോടെ അതുവരെയും ഇസ്രായേൽ പക്ഷത്തുണ്ടായിരുന്ന ട്രംപ് നെതന്യാഹുവിന്റെ സൈന്യത്തിനെതിരെ തിരിയാനും മടികാണിച്ചില്ല. ഈ മനം മാറ്റത്തിന് പിന്നിലെന്തായിരിക്കുമെന്ന് ഒരു പക്ഷേ, നാറ്റോ സമ്മേളനത്തോടെ വ്യക്തമാകും.
നെതന്യാഹുവിന്റെ ഭാവി
ഈ പിന്മാറ്റം നെതന്യാഹുവിന്റെ ഭാവിയും അനിശ്ചിതത്വത്തിലാക്കും. ലക്ഷ്യം കാണാതെ പിൻവാങ്ങിയതിൽ രാജ്യത്തെ തീവ്രവലതുപക്ഷം കടുത്ത വിമർശനം ഇതിനകം തന്നെ ഉയർത്തിയിട്ടുണ്ട്. രാജ്യം സുരക്ഷാഭീഷണിയിൽ എന്ന ആഖ്യാനമാണ് അവർക്ക്. മറുവശത്ത്, ഇതേ ‘നയതന്ത്രം’ ഗസ്സയിലും വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ‘ഗസ്സയിൽനിന്ന് തടവുകാരെ തിരിച്ചുകൊണ്ടുവന്ന് അവിടെയും ആക്രമണം അവസാനിപ്പിക്കൂ’ എന്നാണ് പ്രതിപക്ഷ നേതാവ് യെർ ലാപിഡ് ‘എക്സി’ൽ കുറിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.