തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 15കാരിക്ക് നിപയെന്ന് സംശയം. നിപ രോഗബാധയെന്ന സംശയത്തെ തുടർന്നാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെയും പുണെയിലെയും വൈറോളജി ലാബിൽ സ്രവ പരിശോധന നടത്തി ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതിനിടെ, സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 30 പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 97 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയിൽ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറത്ത് 13 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. ഇതുവരെ 97 സാമ്പിളുകൾ നെഗറ്റീവ് ആണ്. ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള 21 പേരെയും പാലക്കാട് നിന്നുള്ള 12 പേരെയും സമ്പർക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.