കൊൽക്കത്ത: സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും തമ്മിലുള്ള പോരാട്ടത്തിലെ ഏറ്റവും പുതിയ അധ്യായമായി കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് ഉയർത്തിയ പ്രതിഷേധ വേദി. മായോ റോഡിലെ ഗാന്ധി പ്രതിമക്കു സമീപം ആഴ്ചകളായി നിലനിന്നിരുന്ന വേദി ഇന്ത്യൻ സൈന്യം പൊളിച്ചുമാറ്റിയതിനു പിന്നാലെ ബി.ജെ.പി ‘സൈന്യത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണെന്ന്’ ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.
പൊളിക്കൽ വാർത്ത അറിഞ്ഞയുടൻ മമത ബാനർജി സ്ഥലത്തെത്തി. ‘അവർ ഞങ്ങളുടെ മൈക്കിന്റെ കണക്ഷൻ വിച്ഛേദിച്ചു. വേദി തകർത്തു. സൈന്യത്തോട് എനിക്ക് ഒരു വിരോധവുമില്ല. കാരണം ഞങ്ങൾ സൈന്യത്തെച്ചൊല്ലി അഭിമാനിക്കുന്നു. എന്നാൽ സൈന്യം ബി.ജെ.പിയുടെ വാക്കുകൾ പിന്തുടരേണ്ടിവരുമ്പോൾ, രാജ്യം എവിടേക്കാണ് പോകുന്നതെന്ന് സംശയം ഉയരുന്നു’വെന്ന് തൃണമൂൽ മേധാവി പറഞ്ഞു. തൃണമൂലിന്റെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും അവർ തറപ്പിച്ചു പറഞ്ഞു.
‘റോഡുകളൊന്നും തടസ്സപ്പെടുത്തിയിരുന്നില്ല. ശനിയാഴ്ചയും ഞായറാഴ്ചയും പരിപാടി നടന്നു. അതിന് അനുമതിയും വാങ്ങിയിരുന്നു. ബംഗാൾ കുടിയേറ്റക്കാരെ പീഡിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ടി.എം.സി സ്ഥാപിച്ച വേദി പൊളിക്കുന്നതിനു മുമ്പ് സൈന്യം കൊൽക്കത്ത പൊലീസുമായി കൂടിയാലോചിക്കണമായിരുന്നു. എങ്കിൽ പൊലീസിന് പാർട്ടിയുമായി സംസാരിച്ച് ഞങ്ങളുടെ പ്രതിഷേധം തുടരാമായിരുന്നു. ഞങ്ങൾ അത് തുടരുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യുമായിരുന്നു’വെന്നും അവർ പറഞ്ഞു.
മുഴുവൻ പൊളിക്കലിലും ബി.ജെ.പിയുടെ മുദ്രയുണ്ടായിരുന്നു എന്ന് മമത അവകാശപ്പെട്ടു. ‘ഞാൻ ഗാന്ധി പ്രതിമയുടെ ചുവട്ടിൽ എത്തിയപ്പോൾ, 200 റോളം വരുന്ന സൈനികർ എന്നെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു’വെന്നും അവർ പറഞ്ഞു.
അത് നിങ്ങളുടെ തെറ്റല്ല. ബി.ജെ.പിയുടെ നിബന്ധനകൾ അനുസരിച്ചാണ് നിങ്ങൾ അത് ചെയ്തത്. കേന്ദ്രത്തിന്റെ വാക്കുകളിലാണത് ചെയ്തത്. പ്രതിരോധ മന്ത്രിയുടെ വാക്കുകളിലാണ്. ഞങ്ങൾക്ക് ഇത്രയും ബുദ്ധിയുണ്ട്. ഞങ്ങൾ സൈന്യത്തെ കുറ്റപ്പെടുത്തുന്നില്ല. ഞങ്ങൾ കുറ്റപ്പെടുത്തുന്നത് ബി.ജെ.പിയെയാണ്. അവരുടെ മന്ത്രിയെയാണ്’- മമത കൂട്ടിച്ചേർത്തു.
എന്നാൽ, വേദി അനുവദനീയമായ സമയപരിധി മറികടന്നുവെന്നാണ് ഒരു പ്രതിരോധ ഉദ്യോഗസ്ഥന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.