ഇന്ധന സ്വിച്ചുകൾക്ക് തകരാറില്ല; മുഴുവൻ ബോയിങ് വിമാനങ്ങളിലും പരിശോധന പൂർത്തിയാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787, 737 വിമാനങ്ങളിലെയും പരിശോധന പൂർത്തിയാക്കി. എൻജിൻ ഇന്ധന സ്വിച്ചുകൾക്കൊന്നും തകരാറുകളില്ലെന്നും, എല്ലാം സുരക്ഷിതമാണെന്നും  എയർ ഇന്ത്യ അറിയിച്ചു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിങ് മെക്കാനിസത്തിന്റെ പരിശോധനകളാണ് പൂർത്തിയാക്കിയത്. എയർ ഇന്ത്യക്കായി സർവീസ് നടത്തുന്ന 787 ബോയിങ്, ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിനു കീഴിൽ സർവീസ് നടത്തുന്ന 737 വിമാനങ്ങളിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) നേതൃത്വത്തിൽ പരിശോധന നടത്തി.

ലോക്കിങ് മെക്കാനിസവുമായി ബന്ധപ്പെട്ട് ഒരു തകരാറുകളും ഒരു വിമാനത്തിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂലായ് 12ന് ആരംഭിച്ച പരിശോധന നടപടി ഡി.ജി.സി​.എ നിർദേശിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയതായും വ്യക്തമാക്കി.

ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജൂലായ് രണ്ടാം വാരത്തിൽ ഇന്ത്യയിലെ മുഴുവൻ വിമാന കമ്പനികളുടെയും ബോയിങ് വിമാനത്തിൽ പരിശോധനക്കായി നിർദേശിച്ചത്. എയർഇന്ത്യക്ക് പുറമെ ആകാശ എയർ, സ്പൈസ് ജെറ്റ് എന്നിവയും 737 ബോയിങ് ഉപയോഗിക്കുന്നുണ്ട്. 2018ൽ യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഏതാനും ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിൽ തകരാറുണ്ടെന്ന് പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.സി.എ പരിശോധനക്ക് നിർദേശിച്ചത്.

ലണ്ടനിലെ ഗാറ്റ്വികിലേക്ക് പുറപ്പെട്ട എ.ഐ 171 ബോയിങ് ഡ്രീംലൈനർ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നു വീണ് 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 260 പേരാണ് കൊല്ലപ്പെട്ടത്. വിമാന എൻജിന്റെ ഇന്ധന നിയന്ത്രണ സംവിധാനം ഓഫ് ചെയ്യപ്പെട്ടതാണ് അപകടകാരണമെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. പറന്നുയർന്നതിനു പിന്നാലെ ഇരു എൻജിനുകളിലേക്കുമുള്ള ഇന്ധന സ്വിച്ചുകൾ ‘റൺ’ മോഡിൽ നിന്നും കട്ട് ​ഓഫിലേക്ക് മാറ്റിയെന്നാണ് എ.എ.ഐ.ബി റിപ്പോർട്ട്. 

Tags:    
News Summary - No issues found: Air India completes fuel control switch checks on Boeing fleet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.