ന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരെ രൂക്ഷമായ വിമർശനവുമായി എൻ.സി.പി ശരത്പവാർ വിഭാഗം എം.എൽ.എ ജിതേന്ദ്ര അവാദ്. സനാതന ധർമ്മം ഇന്ത്യയെ നശിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു മതത്തെയും സനാതന ധർമ്മമെന്ന് വിളിക്കാനാവില്ല. ഞങ്ങൾ ഹിന്ദുധർമ്മത്തിന്റെ പിന്തുടർച്ചക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്രപതി ശിവാജി മഹാരാജിൻ്റെ പട്ടാഭിഷേകം നിഷേധിച്ചതിനും ഛത്രപതി സംഭാജി മഹാരാജിനെ അപകീർത്തിപ്പെടുത്തിയതിനും സനാതൻ ധർമ്മ ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. അവർ സാവിത്രിഭായി ഫുലെക്ക് നേരെ ചാണകമെറിഞ്ഞു. സാഹു മഹാരാജിനെ കൊല്ലാൻ സനാതനധർമ്മ ഗൂഢാലോചന നടത്തി.
സ്കൂളിൽ നിന്ന് വെള്ളം കുടിക്കാൻ പോലും സനാതനധർമ്മം അംബേദ്കറിനെ അനുവദിച്ചില്ല. അംബേദ്കർ സനാതന ധർമ്മത്തിനും മനുസ്മൃതി അടക്കമുള്ള ദുരാചാരങ്ങൾക്കും എതിരായിരുന്നുവെന്നും എം.എൽ.എ പറഞ്ഞു. സനാതനധർമ്മവും അതിന്റെ ആശയങ്ങളും പിന്തിരിപ്പനാണെന്ന് പറയാൻ ആരും മടികാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥിനേതാവായാണ് എൻ.സി.പി നേതാവ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. ഫീസ് വർധനക്കെതിരായ പ്രക്ഷോഭങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ എൻ.എസ്.യു.ഐയുടെ ദേശീയനേതൃത്വത്തിലേക്ക് എത്തി. 2002 മുതൽ 2008 ലെജിസ്ലേറ്റീവ് കൗൺസിലിലും അംഗമായിരുന്നു. 2009ൽ നിയമസഭയിലേക്ക് എത്തി. കോൺഗ്രസ്-എൻ.സി.പി-ശിവസേന മഹാവികാസ് അഖാഡി സഖ്യസർക്കാറിൽ അദ്ദേഹം മന്ത്രിസ്ഥാനം വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.