അറസ്റ്റിലായ സിറിയൻ പൗരൻ
അഹമ്മദാബാദ്: ഗസ്സക്ക് വേണ്ടിയുള്ള ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിറിയൻ പൗരനെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്. ഇയാൾക്കൊപ്പം ഫണ്ട് പിരിവിന് ഉണ്ടായിരുന്ന മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഗുജറാത്ത് പൊലീസ് അറിയിച്ചു. ഗുജറാത്തിലെ പള്ളികളിൽ നിന്നാണ് ഇയാൾ പണപ്പിരിവ് നടത്തിയത്.
അലി മേഗാത് അൽ-അസ്റാണ് പിടിയിലായത്. ഇയാൾ പള്ളികളിൽ നിന്ന് ഗസ്സയുടെ പേരിൽ ഫണ്ട് പിരിവ് നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എലിസ് ബ്രിഡ്ജ് മേഖലയിലെ ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് ജോയിന്റ് കമീഷണർ ശരത് സിങ്ഗാൽ പറഞ്ഞു.
സക്കരിയ ഹൈതം അൽ നസർ, അഹമ്മദ് അൽഹബാഷ്, യൂസഫ് അൽ-സഹർ എന്നീ മൂന്ന് പേരാണ് ഇനി പിടിയിലാവാനുള്ളത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അൽ-അസ്ഹർ പിടിയിലായത്. ഇയാളിൽ നിന്ന് 3600 ഡോളറും 25,000 രൂപയും കണ്ടെടുത്തു. അറസ്റ്റിന് പിന്നാലെ മറ്റ് മൂന്ന് പേർ മുങ്ങുകയായിരുന്നു. ഇവർക്കെതിരെ ഗുജറാത്ത് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് വിസയിലാണ് നാല് സിറിയൻപൗരൻമാരും ഇന്ത്യയിലെത്തിയത്. ജൂലൈ 22ന് കൊൽക്കത്തയിലെത്തിയ നാല് പേരും ആഗസ്റ്റിലാണ് അഹമ്മദാബാദിലെത്തിയത്. തുടർന്ന് ഗസ്സയിലെ പട്ടിണിയുടെ വിഡിയോ ചിത്രങ്ങൾ കാണിച്ച് പള്ളികളിൽ നിന്ന് പണം പിരിക്കുകയായിരുന്നു. എന്നാൽ, ഗസ്സയിലേക്ക് ഇവർ പണമയച്ചതിന് തെളിവുകളൊന്നുമില്ല.
ഇവരെ സംബന്ധിച്ച് ഗുജറാത്ത് തീവ്രവാദി വിരുദ്ധ സ്ക്വാഡ്, ദേശീയ അന്വേഷണ ഏജൻസി, ക്രൈംബ്രാഞ്ച് എന്നിവർ അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ ചില ഡിജിറ്റൽ ഇടപാടുകളിൽ സംശയമുണ്ടെന്നും കൊൽക്കത്തയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 61 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. 308 പേർക്ക് പരിക്കേറ്റു. 16 പേർ കൊല്ലപ്പെട്ടതും 111 പേർക്ക് പരിക്കേറ്റതും ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിൽക്കുമ്പോഴാണ്. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 62,622 ആയി. 1,57,673 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ടുപേർ കൂടി പട്ടിണി കാരണം മരിച്ചതായി സ്ഥിരീകരിച്ചു.
ഇതോടെ ആകെ പട്ടിണി മരണം 281 ആയി. ഇതിൽ 114 പേർ കുട്ടികളാണ്. 2023 ഒക്ടോബർ ഏഴിനുശേഷം വെസ്റ്റ് ബാങ്കിൽ 210 കുട്ടികൾ ഉൾപ്പെടെ 1031 ഫലസ്തീനികളെ ഇസ്രായേൽ സൈന്യവും അനധികൃത കുടിയേറ്റക്കാരും കൊലപ്പെടുത്തി. 9684 പേർക്ക് പരിക്കേറ്റു. 18500ലധികം പേരെ കസ്റ്റഡിയിലെടുത്തു. പട്ടിണി സൃഷ്ടിക്കുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്നും സ്വാധീനമുള്ളവരെല്ലാം പരിഹാരത്തിന് അടിയന്തരമായി ഇടപെട്ട് ധാർമിക ഉത്തരവാദിത്തം നിർവഹിക്കണമെന്നും ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി തലവൻ ഫിലിപ്പ് ലാസറിനി എക്സിൽ കുറിച്ചു.
ആയിരക്കണക്കിനാളുകൾ വിശന്നുമരിക്കുന്നതിന്റെ വക്കിലാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗസ്സയിൽ പോഷകാഹാരക്കുറവുമൂലം ബുദ്ധിമുട്ടുന്നവരെ ചികിത്സിക്കാൻ പത്ത് ആശുപത്രികളെങ്കിലും വേണമെന്ന് അൽ നാസർ മെഡിക്കൽ കോംപ്ലക്സ് ഡയറക്ടർ ഡോ. അഹ്മദ് അൽ ഫറാ പറഞ്ഞു. മൂന്ന് ലക്ഷത്തിലേറെ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി അൽ ശിഫ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അബൂ സാൽമിയ, അൽ ജസീറ ചാനലിനോട് പറഞ്ഞു. പരിക്കേറ്റ് ആശുപത്രികളിലുള്ളവരും പട്ടിണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.