ന്യൂഡൽഹി: 2005ൽ തന്റെ രണ്ട് ആൺമക്കളുടെ അന്യായ അറസ്റ്റാണ് എഴുപതുകാരൻ ഗുൽസാർ ആസ്മിയുടെ പിന്നീടങ്ങോട്ടുള്ള വഴി നിർണയിച്ചത്. നിരവധി മുസ്‍ലിം യുവാക്കളെ തീവ്രവാദ കേസുകളിൽ തെറ്റായി പ്രതിചേർക്കപ്പെടുന്നുവെന്ന് ബോധ്യപ്പെട്ട ആസ്മി, ആരോപിതർക്കും അവരുടെ കുടുംബങ്ങൾക്കും നിയമസഹായം നൽകുന്നതിനായി ഇസ്‍ലാമിക പണ്ഡിതരുടെ പ്രമുഖ സംഘടനയായ ജംഇയ്യത്ത് ഉലമായെ ഹിന്ദിനു കീഴിൽ ഒരു നിയമസഹായ സെൽ സ്ഥാപിച്ചു കൊണ്ടായിരുന്നു അത്.
പത്തൊൻപത് വർഷങ്ങൾക്കുശേഷം, 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ പ്രത്യേക കോടതി ശിക്ഷിച്ച 12 പേരെയും ബോംബെ ഹൈകോടതി കുറ്റവിമുക്തരാക്കിയതോടെ ആ നിയമ സെൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യത്തിൽ വിജയം നേടുകയായിരുന്നു.
രാജ്യത്തുടനീളമുള്ള 52 ഭീന്‍വാദ കേസുകളിൽ ഉൾപ്പെടുത്തിയ 500ലധികം മുസ്‍ലിം പുരുഷന്മാരുടെ പ്രതിരോധത്തിന് നേതൃത്വം നൽകിയതോടെ ഒരു അസാധാരണ വ്യക്തിയായി ആസ്മി മാറുകയായിരുന്നു. ഭെണ്ടി ബസാറിലെ ഇമാംബഡ പ്രദേശത്തെ ഇടുങ്ങിയതും തിരക്കേറിയതുമായ പാതയോരത്തെ ചെറിയ രണ്ടു നില ഓഫിസിൽ നിന്ന് തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അറസ്റ്റിലായ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഒരു ജീവനാഡിയായി മാറുന്ന ഒരു പ്രസ്ഥാനത്തെ അദ്ദേഹം പടുത്തുയർത്തി. ആ ഓഫിസിൽ ആസ്മിയെ കാണാനെത്തുന്ന സന്ദർശകരിൽ സമൂഹത്തിലെ പല തരക്കാരുണ്ടായിരുന്നു. അവരിൽ പലരും നിയമസഹായം മാത്രമല്ല, സാമ്പത്തിക സഹായവും തേടി.
1934 ൽ മുംബൈയിൽ ജനിച്ച ആസ്മിക്ക് മതപരമായ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950 മുതൽ ജംഇയ്യത്ത് ഉലമായെ ഹിന്ദുമായി ബന്ധപ്പെട്ടു. മുസ്‍ലിം സമൂഹത്തിനായി വികസന സംരംഭങ്ങൾ ആരംഭിക്കാൻ സഹായിച്ചുകൊണ്ട് അദ്ദേഹം വിവിധ പദവികളിൽ സംഘടനയെ സേവിച്ചു. എന്നാൽ 2005ൽ, അധോലോക നായകൻ ഫഹീം മക്മാച്ചിന് വേണ്ടി പണം തട്ടിയെടുത്തുവെന്നാരോപിച്ച് തന്റെ മക്കളായ അബ്രാറും അൻവറും മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (മക്കോക്ക) പ്രകാരം അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ പാതയുടെ ഗതി മാറി.
2006ൽ മഹാരാഷ്ട്രയിൽ 43 മുസ്‍ലിംകളെ തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ചില കുടുംബങ്ങൾ മക്കോക്കയുടെ അപേക്ഷയെ വെല്ലുവിളിക്കാൻ തയ്യാറായി. 3 ലക്ഷം രൂപക്ക് കേസ് ഏറ്റെടുക്കാൻ ഒരു അഭിഭാഷകൻ സമ്മതിച്ചെങ്കിലും കുടുംബങ്ങൾക്ക് പണം സ്വരൂപിക്കാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. ആ ഹരജി ഒടുവിൽ പരാജയപ്പെട്ടു.
തുടർന്ന് ജംഇയത്ത് ഇടപെടാൻ തീരുമാനിച്ചു. സമൂഹ സംഭാവനകളിലൂടെയും സകാത്ത് ഫണ്ടുകളിലൂടെയും നിയമപരമായ പ്രതിരോധങ്ങൾക്ക് ധനസഹായം നൽകാൻ തുടങ്ങി. നിലവിൽ ഓരോ വർഷവും, സംഘടന 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഇത്തരം കേസുകളിൽ ചെലവഴിക്കുന്നു. സമഗ്രമായ പരിശോധനക്കു ശേഷമാണ് കേസുകൾ ഏറ്റെടുക്കുന്നതെന്ന് ജംഇയത്ത് പറയുന്നു.
അന്വേഷണ ഏജൻസികൾ വ്യവസ്ഥാപിതമായി ദുരുപയോഗം ചെയ്തതിന്റെ തെളിവായി ആസ്മി പലപ്പോഴും തന്റെ മക്കളുടെ കേസ് ഉദ്ധരിച്ചു. അവർ രണ്ട് വർഷവും എട്ടു മാസവും 10 ദിവസവും ജയിലിൽ കിടന്നതിനുശേഷം കുറ്റവിമുക്തരാക്കപ്പെട്ടു. അവരെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാൻ പോലും കോടതി ഞങ്ങളെ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2016ലെ ട്രെയിൻ സ്‌ഫോടനത്തിൽ 12 പ്രതികളെ പ്രത്യേക കോടതി കുറ്റക്കാരായി വിധിച്ചിട്ടും ആസ്മിയുടെ നേതൃത്വത്തിലുള്ള ജംഇയത്ത് ലീഗൽ സെൽ നിയമപോരാട്ടം തുടർന്നു. ബോംബെ ഹൈകോടതിയിൽ കേസ് വാദിക്കാൻ മുതിർന്ന അഭിഭാഷകരായ നിത്യ രാമകൃഷ്ണൻ, യുഗ് മോഹിത് ചൗധരി, എസ്. നാഗമുത്തു, ഡോ. എസ്. മുരളീധർ എന്നിവരുൾപ്പെടെ ഇന്ത്യയിലെ ഉന്നത നിയമ വിദഗ്ധരിൽ ചിലരെ സംഘടന ഉൾപ്പെടുത്തി.
ആസ്മിയുടെ ആക്ടിവിസം വിമർശനങ്ങൾക്കും ഭീഷണികൾക്കും ഇടയാക്കി. ജംഇയത്തിനെ നിരോധിക്കണമെന്ന് ബി.ജെ.പി മുംബൈ പ്രസിഡന്റ് ആശിഷ് ഷെലാർ ഒരിക്കൽ ആവശ്യപ്പെട്ടു. അവർക്ക് അധോലോക ബന്ധമുണ്ടെന്ന് ആരോപിച്ചു. അധോലോക കുറ്റവാളി രവി പൂജാരി അദ്ദേഹത്തെ കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തി.
2024 മധ്യത്തിൽ മുംബൈ ട്രെയ്ൻ സ്ഫോടനക്കേസിൽ ഹൈകോടതി വാദം കേൾക്കൽ ആരംഭിക്കുന്നതിനുമുമ്പ് 2023 ആഗസ്റ്റിൽ 89 വയസ്സുള്ളപ്പോൾ ഗുൽസാർ ആസ്മി അന്തരിച്ചു. എന്നിരുന്നാലും 12 പ്രതികളെയും കുറ്റവിമുക്തരാക്കിയത് അദ്ദേഹത്തിന്റെ ജീവിത ദൗത്യത്തെ അടയാളപ്പെടുത്തുന്നു.
‘ഒരു നിരപരാധിക്കും തെറ്റായ വഴി ലഭിക്കരുതെന്ന് ഉറപ്പാക്കുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു’വെന്ന് ജംഇയത്തിന്റെ നിയമ ഉപദേഷ്ടാവായ ഷാഹിദ് നദീം പറഞ്ഞു. അവസാന നാളുകൾ വരെ ഈ കേസിനുള്ള നിയമ തന്ത്രം തയ്യാറാക്കുന്നതിൽ അദ്ദേഹം പങ്കാളിയായിരുന്നു. ജീവിച്ചിരിക്കുന്നുവെങ്കിൽ ഈ വിധിയിൽ അദ്ദേഹം വളരെ സംതൃപ്തനാകുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.