മുസ്ലിം വംശഹത്യക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട് സംഘടിപ്പിച്ച യുവജന റാലി
കോഴിക്കോട്: മുസ്ലിംകളെ വ്യാജ തീവ്രവാദ, ഭീകരവാദ കേസുകളിൽപെടുത്താൻ ഭരണകൂടം ആസൂത്രിതമായി ശ്രമിക്കുന്നുവെന്നും അതിന്റെ ഉദാഹരണമാണ് താനെന്നും ഡോ. അബ്ദുൽ വാഹിദ് ഷെയ്ഖ്. ‘വഖഫ് ഭേദഗതി നിയമം പിൻവലിക്കുക, മുസ്ലിം വംശഹത്യ പദ്ധതികൾക്കെതിരെ’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2006ൽ നടന്ന മുംബൈ ട്രെയിൻ സ്ഫോടന പരമ്പരയെതുടർന്ന് വ്യാജ കുറ്റം ചുമത്തി അറസ്റ്റുചെയ്യുകയും നീണ്ട ഒമ്പതുവർഷത്തെ ജയിൽവാസത്തിനുശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെടുകയും ചെയ്ത അധ്യാപകനായ ഡോ. അബ്ദുൽ വാഹിദ് ഷെയ്ഖ് പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു.
മുസ്ലിംകളുടെ ദേശസ്നേഹത്തെ സംശയിക്കുമ്പോൾ മറുചോദ്യം ഉന്നയിക്കാൻ മുസ്ലിം സമൂഹം ധൈര്യം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വയുടെ നേതൃത്വത്തിൽ ഇന്ത്യയിലും സയണിസ്റ്റുകളുടെ നേതൃത്വത്തിൽ ഫലസ്തീനിലും വംശഹത്യകൾ അരങ്ങേറുമ്പോൾ ഇന്ത്യൻ തെരുവുകൾ നിശബ്ദമാവുന്നത് ഭയപ്പെടുത്തുന്നതാണെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു.
ഹിന്ദുത്വ വംശീയ പ്രത്യയശാസ്ത്രം അതിന്റെ മുസ്ലിം വിരുദ്ധ ഉന്മൂലന പദ്ധതികൾ ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും കോടതിയും ഭരണകൂടവും അതിന് കൂട്ടുപിടിക്കുകയാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത നാഷനൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ മസീഹുസ്സമാൻ അൻസാരി (ഡൽഹി) പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ്, ശ്രീനാരായണ ഗുരുധർമം ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ് ബാബു, ദ്രാവിഡ വിചാരകേന്ദ്രം ഡയറക്ടർ ഗാർഗ്യൻ സുധീരൻ, ഗവേഷകനും എഴുത്തുകാരനുമായ റിയാസ് മോൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജന. സെക്രട്ടറി ടി. ഇസ്മാഈൽ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി കോഴിക്കോട് നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത യുവജനറാലിയും നടന്നു. കോർപറേഷൻ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാരംഭിച്ച റാലി മുതലക്കുളത്ത് സമാപിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.എ. ബിനാസ്, സംസ്ഥാന കമ്മിറ്റിയംഗം റഊഫ് മൂഴിക്കൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.