തൃശൂർ: വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ പ്രവേശിപ്പിച്ച ഗോവിന്ദച്ചാമി പരമശാന്തനെന്ന് അധികൃതർ. ജയിലിലെത്തിയ ഗോവിന്ദച്ചാമി കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. വിയ്യൂരിൽ താഴത്തെ നിലയിൽ ജീവനക്കാരുടെ മുറിയോടു ചേർന്നു സി.സി.ടി.വി അടക്കം കർശന സുരക്ഷാ സന്നാഹങ്ങളുള്ള ഒന്നാം നമ്പർ മുറിയിലാണു ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്.
പരിസരം കൃത്യമായി നിരീക്ഷിക്കുന്ന തടവുകാരനാണ് ഗോവിന്ദചാമി. അതാണ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത്. ഇപ്പോൾ ഏകാന്ത തടവിലാണ്. ഒരു തടവുകാരനെ കൂടി ഇയാൾക്കൊപ്പം പാർപ്പിക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ശുചിമുറി സൗകര്യം സെല്ലിനുള്ളിൽ തന്നെയുള്ളതിനാൽ ഇനി ജയിൽ മാറ്റുന്നതു വരെ പുറത്തിറക്കേണ്ട ആവശ്യമില്ല.
ഏതുനിമിഷവും സ്വഭാവം മാറുമെന്നതിനാൽ കനത്ത ജാഗ്രതയിലാണ് അധികൃതർ. പ്രശ്നങ്ങളുണ്ടാക്കിയശേഷം ഒരിടവേളയിൽ ശാന്ത സ്വഭാവം കാണിക്കുന്നതാണ് കൊടുംക്രിമിനലായ ഗോവിന്ദച്ചാമിയുടെ രീതിയെന്ന് ജയില്‍ ഉദ്യോഗസ്ഥർ പറയുന്നു.
ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറച്ചാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയത്. ജയിൽ വകുപ്പു മേധാവിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കണ്ണൂരിലെ സുരക്ഷാ പോരായ്മ കണക്കിലെടുത്താണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.