ചേര്‍ത്തല: ക്ഷേത്രങ്ങളും നാടും കൊള്ളയടിച്ചും കൊലവിളിച്ചും നടത്തിയ ടിപ്പുവിന്റെ പടയോട്ടവും വെട്ടിയും കുത്തിയും സ്ത്രീകളെ ഉപദ്രവിച്ചും നടത്തിയ മലബാര്‍ ലഹളയും പോലും സ്വാതന്ത്ര്യ സമരമാക്കാനുളള ശ്രമമാണ് നടന്നതെന്നും ഇതിനു പിന്നില്‍ സംഘടിത മതശക്തിയുടെ ഭരണ സ്വാധീനമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. എസ്.എൻ.ഡി.പി യോഗം ചേര്‍ത്തല യൂനിയന്‍ ശാഖ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറം പറയുമ്പോള്‍ മലക്കുന്നതാണ് ഇന്നത്തെ കേരള രാഷ്ട്രീയം. മതേതരത്വമല്ല, ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യമാണ് നടക്കുന്നത്. ഒന്നിച്ചു പോരാടി അധികാരത്തിലെത്തിയപ്പോള്‍ വഞ്ചിച്ച ചരിത്രമാണ് മുസ്ലിം ലീഗിനെന്നും വെളളാപ്പള്ളി പറഞ്ഞു.
ചില കുലംകുത്തികൾ കുത്തി കുത്തി ഇപ്പോൾ അവരുടെ നെഞ്ചിൽ തന്നെ കുത്തുകൊള്ളുന്ന സാഹചര്യമാണ്. ഈഴവർക്കായുള്ള അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ ചിലർ എന്നെ വർഗീയവാദിയെന്ന് വിളിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടി അവസരങ്ങൾ ഉപേക്ഷിക്കുന്നതാണോ മതേതരത്വമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
യോഗത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണ് തുടര്‍ച്ചയായ കേസും ആരോപണങ്ങളുമെന്നും ഇതിനൊന്നും മുന്നില്‍ തലകുനിക്കില്ലെന്നും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടന സന്ദേശം നല്‍കി. മേഖല നേതാക്കളായ കെ.പി. നടരാജന്‍, പി.പി. തൃദീപ്കുമാര്‍, ബിജുദാസ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍, യൂനിയന്‍ അഡ്മിനിസ്ട്രേറ്റര്‍ ടി. അനിയപ്പന്‍, കെ.എല്‍. അശോകന്‍, പി.ഡി. ഗഗാറിന്‍, പി.ജി. രവീന്ദ്രന്‍, എന്‍.ആര്‍. തിലകന്‍, വി.എ. സിദ്ധാർഥന്‍, പ്രകാശന്‍ തച്ചാപറമ്പില്‍, അനില്‍ ഇന്ദീവരം, ബൈജു അറുകുഴി, ജെ.പി. വിനോദ്, ആര്‍. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.