‘പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനുള്ള നീക്കം, മാപ്പ് പറയണം’; ഷര്‍ഷാദിന് എം.വി. ഗോവിന്ദന്റെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: അപകീര്‍ത്തികരമായ പ്രതികരണങ്ങളും വ്യാജ ആരോപണങ്ങളും ഉന്നയിച്ചെന്ന് ആരോപിച്ച് ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷർഷാദിന് എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. സി.പി.എമ്മിനെയും സർക്കാറിനെയും പ്രതിരോധത്തിലാക്കിയ കത്ത് വിവാദത്തിൽ പാർട്ടി നേതൃത്വം കാര്യമായ പ്രതികരണത്തിന് മുതിരാത്തത് വിമർശനങ്ങൾക്കിടയാക്കുന്നതിനിടെയാണ് നിയമനപടി നീക്കം.

മൂന്ന് ദിവസത്തിനുള്ളിൽ പ്രസ്താവനകൾ പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് പോകുമെന്നും അഡ്വ. എം. രാജഗോപാലൻ മുഖാന്തിരമയച്ച നോട്ടീസിൽ പറയുന്നു. അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണങ്ങളാണ് ഷർഷാദ് ഉന്നയിച്ചത്. പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശമാണ് ഇതിന് പിന്നിൽ. ആരോപണങ്ങൾ പിൻവലിച്ച് ഷർഷാദ് പ്രസ്താവന ഇറക്കണമെന്നും അപകീർത്തികരമായ ആക്ഷേപങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്ന് ഉടൻ നീക്കംചെയ്യണമെന്നും നോട്ടീസിൽ പറയുന്നു.

ലണ്ടനിലെ സി.പി.എം പ്രതിനിധി രാജേഷ് കൃഷ്ണക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മുഹമ്മദ് ഷർഷാദ് സി.പി.എം പോളിറ്റ് ബ്യൂറോക്ക് നല്‍കിയ പരാതി ചോര്‍ന്ന് കോടതിയിലെത്തിയതാണ് വിവാദമായത്. പരാതി ചോര്‍ത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മകൻ ശ്യാംജിത്താണെന്ന് ആരോപിച്ച് ഗോവിന്ദനെ ഷർഷാദ് സംശയനിഴലിലാക്കിയിരുന്നു. വിവാദത്തെ അസംബന്ധമെന്ന് പറഞ്ഞ് എം.വി. ഗോവിന്ദൻ തള്ളിയപ്പോൾ ശ്യാംജിത്തുമായി ബന്ധപ്പെട്ട വാട്സ്ആപ് ചാറ്റുകൾ ഉൾപ്പെടെയുള്ളവ പുറത്തുവിടുമെന്നതരത്തിൽ ഷർഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്.

ഷർഷാദിന്റെ അഭിഭാഷകൻ മുൻ എസ്.എഫ്.ഐ നേതാവ്

ണ്ണൂർ: സി.പി.എമ്മിനെ കുഴക്കിയ കത്ത് വിവാദത്തിൽ പരാതിക്കാരനായ മാഹി സ്വദേശിയായ വ്യവസായി മുഹമ്മദ് ഷർഷാദിന്റെ അഭിഭാഷകൻ എസ്.എഫ്.ഐ മുൻ നേതാവ്. എസ്.എഫ്.ഐ കണ്ണൂർ ജില്ല മുൻ വൈസ് പ്രസിഡന്റും കണ്ണൂർ സർവകലാശാല യൂനിയൻ മുൻ ചെയർമാനുമായ എം.കെ. ഹസനാണ് അഭിഭാഷകൻ. സി.പി.എം തലശ്ശേരി ടൗൺ മുൻ ലോക്കൽ കമ്മിറ്റിയംഗം കൂടിയായ ഇദ്ദേഹം ഇപ്പോൾ പാർട്ടിയുമായി അടുപ്പത്തിലല്ല.

ലണ്ടൻ വ്യവസായിയായ രാജേഷ് കൃഷ്ണ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഷർഷാദ് തലശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ ഒക്ടോബർ 28ന് കോടതി ഷർഷാദിന്റെ മൊഴിയെടുക്കും. 2022ൽ കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിനിടെ ഷർഷാദിന് മർദനമേറ്റിരുന്നു.

ലണ്ടൻ വ്യവസായി രാജേഷ് കൃഷ്ണ ഡൽഹി ഹൈകോടതിയിൽ ഷർഷാദിനെതിരെ മാനനഷ്ട കേസ് നൽകിയിട്ടുണ്ട്. സി.പി.എം പി.ബി അംഗത്തിന് നൽകിയ കത്തിന്റെ ചുവടുപിടിച്ചാണ് ഹരജി നൽകിയത്. ന്യൂനപക്ഷ മോർച്ച ദേശീയ എക്സിക്യുട്ടിവ് അംഗമായ അഭിഭാഷകൻ ജോജോ ജോസാണ് ഈ കേസിൽ രാജേഷ് കൃഷ്ണക്കുവേണ്ടി ഹാജരായത്.

ഫോൺ സംഭാഷണം പുറത്ത്

തിരുവനന്തപുരം: സി.പി.എമ്മുമായി ബന്ധപ്പെട്ട കത്ത് വിവാദം വ്യക്തിവൈരാഗ്യത്തിന്‍റെ ഭാഗമെന്ന് സൂചന നൽകുന്ന ഫോൺ സംഭാഷണം പുറത്ത്. ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷർഷാദും ലണ്ടനിലെ സി.പി.എം പ്രതിനിധി രാജേഷ് കൃഷ്ണയും തമ്മിലെ ഫോൺ വിളിയെന്ന് സൂചിപ്പിച്ചാണ് സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സി.പി.എം പോളിറ്റ് ബ്യൂറോക്ക് പരാതി നൽകിയ ഷർഷാദ് രാജേഷുമായി കൂടിക്കാഴ്ചക്ക് ആവശ്യപ്പെടുന്നതാണ് സംഭാഷണത്തിന്‍റെ ഇതിവൃത്തം. ബിസിനസ് തകർക്കാൻ ശ്രമിച്ചിട്ടില്ല എന്നതും പരാതി നൽകിയതടക്കമുള്ള കാര്യങ്ങളും സംഭാഷണത്തിൽ വെളിപ്പെടുത്തുന്നുണ്ട്. കൂടിക്കാഴ്ചക്ക് വിസമ്മതിച്ച് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന രാജേഷ് കൃഷ്ണയോട് കുടുംബ പ്രശ്നങ്ങളല്ല ബിസിനസ് കാര്യങ്ങളാണ് പറയാനുള്ളതെന്നും ഒരുതവണ കൂടി നേരിൽ കണ്ട് സംസാരിക്കണമെന്നും ഷർഷാദ് പലതവണ അപേക്ഷിക്കുന്നുണ്ട്. എട്ടു മിനിറ്റിലേറെ നീളുന്നതാണ് സംഭാഷണം.

ഷർഷാദിനെ തള്ളി എം.വി. ജയരാജൻ

കണ്ണൂർ: സി.പി.എമ്മിനെ വെട്ടിലാക്കിയ കത്ത് വിവാദത്തിൽ പരാതിക്കാരനായ ഷർഷാദിനെ തള്ളി സി.പി.എം സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. ഷർഷാദിന് മാനമുണ്ടെങ്കിൽ ഭാര്യക്കും മക്കൾക്കും ജീവനാംശം നൽകുകയാണ് വേണ്ടതെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷർഷാദിനെതിരെ ഭാര്യ പരാതി നൽകുന്നു. നടൻ മമ്മൂട്ടിക്കെതിരെ പോലും പരാതി കൊടുത്തയാളാണ് ഇയാൾ. ഈ വിഷയം പാർട്ടിയുടേതല്ല. രണ്ടുപേർ വിഴുപ്പലക്കുമ്പോൾ പാർട്ടിക്ക് അതിൽ ഒന്നും പറയാനില്ല. ഷർഷാദിനെതിരെ രാജേഷ് പരാതി കൊടുക്കുന്നു. രാജേഷിനെതിരെ ഷർഷാദ് പരാതി കൊടുക്കുന്നു. ഇവർക്കൊക്കെ മാനമുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഷർഷാദിന്റെ ആരോപണങ്ങളിൽ എം.വി. ഗോവിന്ദനോ മകനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - MV Govindan's Legal notice to Sharshad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.