തൃശൂര്‍: ഓണം ആഘോഷിക്കേണ്ടതില്ലെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച അധ്യാപികക്കെതിരെ കേസ്. തൃശൂര്‍ കടവല്ലൂര്‍ കല്ലുംപുറം സിറാജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികക്കെതിരെയാണ് കുന്നംകുളം പൊലീസാണ് കേസെടുത്തത്. ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും മക്കളോ നമ്മളോ അത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നുമായിരുന്നു രക്ഷിതാക്കൾക്ക് നൽകിയ നിർദേശം. ഇത് പുറത്തുവന്നതോടെ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകുകയായിരുന്നു.
‘ഓണം എന്ന് പറയുന്നത് ഹിന്ദു മതസ്ഥരുടെ ആചാരമാണല്ലോ. എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആ സെലിബ്രേഷനുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ ഒരു തരത്തിലും പങ്കുകൊള്ളാൻ പാടില്ല. സെലിബ്രേഷനിൽ നമ്മളോ നമ്മുടെ മക്കളോ പങ്കെടുക്കുന്നില്ല. വേഷ വിധാനത്തിലാണെങ്കിലും എല്ലാ തരത്തിലും ആചാരത്തോട് ഏതെങ്കിലും തരത്തിൽ നമ്മൾ കടമെടുക്കലുണ്ടെങ്കിൽ അത്തരത്തിലുള്ള പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം...’ -പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നു.
ഇന്നലെയാണ് ഓഡിയോ സന്ദേശം അയച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സാമുദായിക സ്പർധ വളർത്തണമെന്ന ഉദ്ദേശ്യത്തോടെ, ഓണാഘോഷ പരിപാടികളിൽ മുസ്ലിം കുട്ടികൾ പങ്കെടുക്കുന്നത് ശിർക്കാണെന്ന് വാടസ്ആപ്പിൽ സന്ദേശമയച്ചുവെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.