തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.മുരളീധരന്റെ വിമർശനങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടിയുമായി പാർട്ടി എം.പി ശശി തരൂർ. മുരളീധരന്റെ പേര് നേരിട്ട് പരാമർശിക്കാതെ എന്ത് അടിസ്ഥാനത്തിലാണ് അവർ അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് തരൂർ ചോദിച്ചു. അവരാരാണ്, എന്താണ് അവരുടെ പാർട്ടിയിലെ സ്ഥാനമെന്നും തരൂർ ചോദിച്ചു. തനിക്ക് അതേക്കുറിച്ച് അറിയാൻ താൽപര്യമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
തലസ്ഥാനത്തെ പരിപാടികളില്‍ മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരന്‍. തരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു. നടപടി എന്തുവേണമെന്ന് ദേശീയ നേതൃത്വം തീരുമാനമെടുക്കട്ടെയെന്നും കെ.മുരളീധരന്‍ പറഞ്ഞിരുന്നു.
'അദ്ദേഹത്തിന്റെ കാര്യം വിട്ടു. തരൂര്‍ ഞങ്ങളുടെ കൂട്ടത്തില്‍ കൂടിയതായി കണക്കാക്കുന്നില്ല. നടപടി വേണമോയെന്ന് ദേശീയ നേതൃത്വം സ്വീകരിക്കട്ടെ. നിലപാട് തിരുത്താത്തിടത്തോളം കാലം തിരുവനന്തപുരത്ത് പാര്‍ട്ടിയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല. അദ്ദേഹം ഇപ്പോള്‍ ഞങ്ങളുടെ കൂടെയില്ല.'- കെ. മുരളീധരന്‍ പറഞ്ഞു.
വിവാദ പ്രസ്താവനകളും മോദി സ്തുതിയും ലേഖനങ്ങളും കൊണ്ട് നിരന്തരം കോണ്‍ഗ്രസിന് തലവേദനയാകുന്ന ശശി തരൂരിന് എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ശശി തരൂര്‍ കോണ്‍ഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാം നേടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍പറഞ്ഞു.
പലതവണ ഹൈക്കമാന്‍ഡ് വിലക്കിയിട്ടും തരൂര്‍ പിന്നോട്ട് പോയില്ല. രാജ്യമാണ് വലുത് കോണ്‍ഗ്രസ് രണ്ടാമതെന്നാണ് തരൂരിന്റെ പുതിയ രീതി. ഇതോടെയാണ് തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പടപ്പുറപ്പാട് തുടങ്ങിയത്. കോണ്‍ഗ്രസ് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരോടൊപ്പം ആണ് ഇപ്പോള്‍ തരൂരെന്ന് എന്ന് ഉണ്ണിത്താൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.