ലണ്ടൻ: ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആണ് ക്രിക്കറ്റ് ലോകത്തെപുതിയ ഹീറോ. 25ാം വയസ്സിൽ ദേശീയ ടീമിന്റെ ടെസ്റ്റ് നായക കുപ്പായത്തിൽ അരങ്ങേറി, ഇംഗ്ലീഷ് മണ്ണിൽ മികച്ച വിജയങ്ങളുമായി ഗിൽ ഇടിച്ചുകയറിയത് ആരാധകരുടെ മനസ്സിലേക്കാണ്. അതിന്റെ സാക്ഷ്യമായിരുന്നു ലോഡ്സ് ടെസ്റ്റിൽ നായകൻ അണിഞ്ഞ ജഴ്സിയുടെ ലേലം. ശുഭ്മാൻ ഗിൽ ഒപ്പിട്ട ജഴ്സി കഴിഞ്ഞ ദിവസം ലേലത്തിൽ വെച്ചപ്പോൾ ആരാധകൻ സ്വന്തമാക്കിയത് 5.41 ലക്ഷം രൂപക്ക്. ബഡ് ഓക്ഷൻ വഴി നടത്തിയ ലേലത്തിലൂടെ സമാഹരിച്ച തുക റെഡ് ഫോർ റൂത് ചാരിറ്റിയുടെ അർബുദ ചികിത്സക്കായി വിനിയോഗിക്കും.
ഇന്ത്യ, ഇംഗ്ലണ്ട് ടീം അംഗങ്ങളുടെ ഒപ്പുവെച്ച ജഴ്സികൾ, ടി ഷർട്ട്, തൊപ്പി, ബാറ്റ്, പോട്രെയ്റ്റ്, ഹോസ്പിറ്റാലിറ്റി ടിക്കറ്റ് ഉൾപ്പെടെയാണ് ലേലത്തിൽ വെച്ചത്.
മത്സരത്തിൽ അണിഞ്ഞ ജഴ്സിയാണ് അതേപടി ആരാധകർക്ക് സ്വന്തമാക്കനായി ലേലത്തിലെത്തിച്ചത്. ജസ്പ്രീത് ബുറംയുടെയും രവീന്ദ്ര ജദേജയുടെയും ജഴ്സികൾക്കും വലിയ ഡിമാൻഡായിരുന്നു. 4.94 ലക്ഷം രൂപയാണ് ഇരു ജഴ്സിക്കും ലഭിച്ചത്. കെ.എൽ രാഹുലിന്റെ ജഴ്സിക്ക് 4.70 ലക്ഷം രൂപയും, ഋഷഭ് പന്തിന്റെ ഹെൽമെറ്റിന് 1.76 ലക്ഷം രൂപയും, ജോ റൂട്ടിെൻർ ജഴ്സിക്ക് 4.47 ലക്ഷം രൂപയും ലഭിച്ചു. റൂട്ടിനേക്കാൾ വിലയുള്ളതായിരുന്നു ഗില്ലും, ജദേജയും ബുംറയും ഉൾപ്പെടെ ഇന്ത്യൻ താരങ്ങളുടെ ജഴ്സികൾ.
ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിച്ച ഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് ആൻഡേഴ്സൺ-ടെണ്ടുൽകർ പരമ്പരയില്‍ പുറത്തെടുത്തത്. അഞ്ചു ടെസ്റ്റിലെ 10 ഇന്നിങ്‌സുകളില്‍ നിന്നായി നാല് സെഞ്ചുറികളടക്കം 75.40 ശരാശരിയില്‍ 754 റൺസാണ് താരത്തിന്റെ നേട്ടം. ക്യാപ്റ്റൻ എന്ന നിലയിലും താരം തിളങ്ങി. പരമ്പര 2-2ന് സമനിലയിൽ പിരിയുകയായിരുന്നു.
അർബുദം ബാധിച്ച് മരിച്ച ഭാര്യ റൂത്ത് സ്‌ട്രോസിന്റെ സ്മരണയ്ക്കായി മുൻ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസ് ആരംഭിച്ചതാണ് റൂത്ത് സ്‌ട്രോസ് ഫൗണ്ടേഷന്‍. എല്ലാ വര്‍ഷവും ലോര്‍ഡ്‌സില്‍ നടക്കുന്ന ടെസ്റ്റിന്റെ ഒരു ദിവസം ഫൗണ്ടേഷനു വേണ്ടി ‘റെഡ് ഫോർ റൂത്ത്’ എന്ന പേരില്‍ സമര്‍പ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.