ന്യൂഡൽഹി: ദേശീയ കായിക ഭരണ ബില്ലും ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബില്ലും പാസാക്കി ലോക്സഭ. ദേശീയ വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെയാണ് കാര്യമായ ചർച്ചകളൊന്നുമില്ലാതെ സുപ്രധാനമായ രണ്ട് ബില്ലുകളും തിങ്കളാഴ്ച പാസാക്കിയത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മൺസൂൺ സെഷനിൽ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ അവതരിപ്പിച്ചതാണിവ. സ്വാതന്ത്ര്യത്തിനു ശേഷമുള്ള കായികരംഗത്തെ ഏറ്റവും വലിയ പരിഷ്കാരമാണ് കായിക ഭരണ ബില്ലെന്നും കായിക സംഘടനകളിൽ ഉത്തരവാദിത്ത ബോധവും നീതിയും സദ്ഭരണവും ഉറപ്പുനൽകുന്നുവെന്നും ലോക്സഭയിൽ മാണ്ഡവ്യ പറഞ്ഞു.
കായിക തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ആഗോള കായിക തർക്ക പരിഹാര കോടതി മാതൃകയിൽ സ്പോർട്സ് ട്രൈബ്യൂണൽ, വിവിധ ദേശീയ ഫെഡറേഷനുകൾ വർഷങ്ങളായി നിയമക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ഓരോ ദേശീയ കായിക സംഘടനയിലും സുതാര്യവും സമയബന്ധിതവുമായി തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാർ നിയോഗിക്കുന്ന കായിക തെരഞ്ഞെടുപ്പ് സമിതി തുടങ്ങിയവ സ്ഥാപിക്കുമെന്ന് ബില്ലിലുണ്ട്. കായിക ഇനത്തിന് ഒരു ദേശീയ ഭരണസമിതി മാത്രമേ പാടുള്ളൂ. കായിക സംഘടനകൾ പേരിലും ലോഗോയിലും ‘ഇന്ത്യ, ഇന്ത്യൻ, നാഷനൽ’ എന്നീ വാക്കുകൾ ഉപയോഗിക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ അനുമതി വാങ്ങണമെന്നും ബിൽ നിർദേശിക്കുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക ഭരണസമിതികളിലൊന്നായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും ബില്ലിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഭേദഗതിയിലൂടെ ഒഴിവാക്കി. സർക്കാർ സഹായം പറ്റുന്ന കായിക സംഘടനകൾക്ക് മാത്രം ബാധകം എന്നാക്കിയതോടെ ബി.സി.സി.ഐ പുറത്തായി. വിവരാവകാശ നിയമത്തിൽനിന്നും ബി.സി.സി.ഐ രക്ഷപ്പെട്ടു.
എൻ.എസ്.ബി ചെയർപേഴ്സൻ, അംഗങ്ങൾ, ട്രൈബ്യൂണൽ ചെയർമാൻ, അംഗങ്ങൾ തുടങ്ങിയവരുടെ നിയമനവും നിയന്ത്രണവും പൂർണമായും കേന്ദ്രസർക്കാറിനാവും. ഫെഡറേഷനുകൾക്ക് അംഗീകാരം നൽകൽ, റദ്ദാക്കൽ, സസ്പെൻഡ് ചെയ്യൽ തുടങ്ങിയ അധികാരങ്ങളുള്ള എൻ.എസ്.ബിയിൽ കേന്ദ്രം രൂപവത്കരിക്കുന്ന സെർച്ച് കമ്മിറ്റിയാണ് നിയമനങ്ങൾ നടത്തുക. അർധ ജുഡീഷ്യൽ സ്വഭാവമുള്ള സ്പോർട്സ് ട്രൈബ്യൂണലിന്റെ ഉത്തരവുകളെ സുപ്രീംകോടതിയിൽ മാത്രമായിരിക്കും ചോദ്യംചെയ്യാൻ കഴിയുകയെന്നതാണ് മറ്റൊരു നിർദേശം. ദേശീയ ഫെഡറേഷൻ ഭാരവാഹികൾക്ക് പ്രായത്തിലും ടേമിലും നിയന്ത്രണങ്ങളും നിർദേശിക്കുന്നു. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ പദവികളിൽ തുടർച്ചയായി മൂന്നുതവണ മാത്രമേ അധികാരത്തിലിരിക്കാൻ കഴിയൂ. ഒരു ടേം നാലു വർഷം നീണ്ടതാകും. ശേഷം, കൂളിങ് ഓഫ് പിരീഡിനു ശേഷം വീണ്ടും സ്ഥാനമേൽക്കുന്നതിൽ തടസ്സമില്ല. പരമാവധി പ്രായം 70 വയസ്സായി നിയന്ത്രിക്കും. എന്നാൽ, സ്ഥാനമേറ്റ ശേഷമാണ് 70ലെത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാക്കാം.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് (നാഡ) കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നതാണ് ദേശീയ ഉത്തേജക വിരുദ്ധ (ഭേദഗതി) ബിൽ. ഉത്തേജക വിരുദ്ധ ദേശീയ ബോർഡ് നിലനിർത്തി. നാഡ അപ്പീൽ പാനൽ ഇനിമേൽ അതിന്റെ അധികാരപരിധിയിൽ ഉണ്ടാകില്ല. അപ്പീൽ പാനൽ രൂപവത്കരിക്കാനും നാഡയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ബോർഡിന് മുമ്പ് അധികാരമുണ്ടായിരുന്നു. നാഡയുടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്ന ഭേദഗതി ബില്ലിൽ ഈ വ്യവസ്ഥ ഒഴിവാക്കി. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) നിർദേശങ്ങൾ കണക്കിലെടുത്താണ് ഭേദഗതികൾ. ഡയറക്ടർ ജനറലിനും ഏജൻസിയിലെ സ്റ്റാഫ് അംഗത്തിനുമെല്ലാം ദേശീയ സ്പോർട്സ് ഫെഡറേഷൻ, അന്താരാഷ്ട്ര ഫെഡറേഷൻ, ദേശീയ ഒളിമ്പിക് കമ്മിറ്റി, ദേശീയ പാരാലിമ്പിക് കമ്മിറ്റി, സർക്കാർ വകുപ്പ് എന്നിവയിൽനിന്ന് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ബില്ലിൽ പറയുന്നു.
ന്യൂഡൽഹി: 2036 ഒളിമ്പിക്സ് വേദിയൊരുക്കാൻ അരയും തലയും മുറുക്കി പുറപ്പെടുന്ന ഇന്ത്യയുടെ കായിക ലോകം ഉടച്ചുവാർക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്ര സർക്കാർ പുതിയ ദേശീയ കായിക ഭരണ ബില്ലുമായി രംഗത്തെത്തുന്നത്. തിരക്കിട്ട് പാസാക്കിയ ദേശീയ കായിക ബില്ലിൽ ഒരുപിടി നേട്ടങ്ങൾക്കൊപ്പം ചില കെണികളും ഒളിച്ചിരിക്കുന്നുണ്ട്. രാജ്യത്തെ കായിക സംവിധാനങ്ങളിൽ സമൂലമായ പൊളിച്ചെഴുത്തെന്ന് അവകാശപ്പെട്ടാണ് കേന്ദ്രസർക്കാർ കായിക ഭരണ ബിൽ ലോക്സഭ കടത്തിയത്.
കായിക സംഘാടനത്തിൽ സുതാര്യത, കായിക താരങ്ങളുടെ േക്ഷമം, തർക്ക പരിഹാരങ്ങൾക്ക് ദേശീയ സ്പോർട്സ് ട്രൈബ്യൂണൽ ഉൾപ്പെടെ ബിൽ വഴി കേന്ദ്രം മുന്നോട്ടുവെക്കുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങളും, നിരവധി ഫെഡറേഷനുകളുമായി വികേന്ദ്രീകൃത സ്വഭാവമുള്ള കായിക ഭരണത്തെ പൂർണമായും കൈപ്പിടിയിലൊതുക്കുകയെന്ന അജണ്ടയാണ് ബില്ലിന് പിന്നിലെന്നാണ് പ്രധാന വിമർശനം. ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ വിഷയമായ കായിക ഭരണത്തെ പൂർണമായും കൈപ്പിടിയിലൊതുക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി രൂപവത്കരിക്കുന്ന ദേശീയ കായിക ബോർഡ് (എൻ.എസ്.ബി), തർക്കപരിഹാരത്തിനുള്ള അർധ ജുഡീഷ്യൽ സ്വഭാവമുള്ള ട്രൈബ്യൂണൽ എന്നിവ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതാണ്. സംസ്ഥാന കായികവകുപ്പിന്റെ പ്രസക്തിതന്നെ ഇല്ലാതാകുമെന്നതും ആശങ്കപ്പെടുത്തുന്നു. സ്പോർട്സ് ഫെഡറേഷനുകളുടെ സ്വയംഭരണാധികാരത്തിനും അവസാനമാകും. കേരളത്തിൽ സ്പോർട്സ് കൗൺസിൽ ഉൾപ്പെടെ കായിക ഭരണ സംവിധാനങ്ങളും അപ്രസക്തമായി മാറും. ടീം തെരഞ്ഞെടുപ്പിൽപോലും ഇടപെടാനുള്ള അധികാരം കേന്ദ്രത്തിന് നൽകുന്നതാണ് പുതിയ ബിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.