ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയിൽ നടന്ന അണുബോംബ് ആക്രമണം. ഹിരോഷിമ ദുരന്തത്തിന് ഇന്ന് 80 വർഷം തികയുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന പേരുള്ള അണുബോംബ് വർഷിച്ചപ്പോൾ ഒരു നിമിഷം കൊണ്ട് പതിനായിരക്കണക്കിന് ജീവിതങ്ങളാണ് ഇല്ലാതായത്.
1945 ഓഗസ്റ്റ് ആറിന് രാവിലെ 8:15നാണ് അണുബോംബ് പതിച്ചത്. സ്ഫോടനത്തിൽ നഗരം പൂർണ്ണമായും തകർന്നു. ഏകദേശം 1.4 ലക്ഷം ആളുകളാണ് തൽക്ഷണം മരിച്ച് വീണത്. സ്ഫോടന ആഘാതത്തിൽ ദൂരങ്ങളിലേക്ക് തെറിച്ചുപോയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, റേഡിയേഷൻ കാരണം ഗുരുതര രോഗങ്ങൾ പിടിപെട്ടവർ, അംഗവൈകല്യം സംഭവിച്ചവർ ഇങ്ങനെ ഈ ദുരന്തം സൃഷ്ടിച്ച മുറിവുകൾ തലമുറകളോളം നീണ്ടുനിന്നു.
സ്ഫോടനത്തിന് ശേഷം ദിവസങ്ങളോളം ഉയർന്ന താപനിലയും റേഡിയേഷനും നഗരത്തെ ഭീകരമാക്കി. കാൻസർ, രക്താർബുദം തുടങ്ങിയ രോഗങ്ങൾ പിടിപെട്ട് നിരവധി ആളുകൾ പിന്നീടുള്ള വർഷങ്ങളിൽ മരണപ്പെട്ടു. ഈ ആക്രമണത്തെ അതിജീവിച്ചവരെ ‘ഹിബാകുഷ’ എന്നാണ് ജപ്പാൻ വിശേഷിപ്പിക്കുന്നത്. അവരുടെ അനുഭവങ്ങൾ ആണവായുധങ്ങളുടെ ഭീകരതയെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നു. ഹിരോഷിമ ദിനം ഒരു ഓർമപ്പെടുത്തലാണ്. യുദ്ധം വരുത്തിവെക്കുന്ന ഭീകരമായ നാശനഷ്ടങ്ങളെക്കുറിച്ചും, ആണവായുധങ്ങളുടെ ഉപയോഗം മനുഷ്യരാശിയുടെ നിലനിൽപ്പിന് എത്രത്തോളം അപകടകരമാണെന്നും ഈ ദിനം ഓർമിപ്പിക്കുന്നു.
80 വർഷങ്ങൾക്ക് ശേഷമുള്ള ഹിരോഷിമ ഇന്ന് സമാധാനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി പുനർനിർമിക്കപ്പെട്ടിരിക്കുന്നു. എല്ലാ വർഷവും ആഗസ്റ്റ് ആറിന് ഹിരോഷിമയിൽ നടക്കുന്ന അനുസ്മരണ ചടങ്ങുകളിൽ ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു. ആണവായുധങ്ങൾ ഇല്ലാത്ത ഒരു ലോകത്തിനായി പ്രതിജ്ഞയെടുക്കാനുള്ള വേദിയാണ് ഇന്ന് ഹിരോഷിമ. ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക്, അണുബോംബ് പതിച്ചതിന്റെ അവശേഷിപ്പുകളായ കെട്ടിടങ്ങൾ, സമാധാനത്തിനായി കത്തിച്ചുവെച്ച ദീപം എന്നിവയെല്ലാം ലോകത്തിന് ഈ ദുരന്തത്തിന്റെ ഓർമപ്പെടുത്തലുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.