നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്ത്യക്കുള്ള തീരുവ 50 ശതമാനമായി ഉയർത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷം വ്യാഴാഴ്ച പ്രാബല്യത്തിൽ വരാനിരിക്കേയാണ് ട്രംപിെന്റ നടപടി. 25 ശതമാനം പകരച്ചുങ്കം വ്യാഴാഴ്ച നിലവിൽ വരുമെങ്കിലും പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവ 21 ദിവസത്തിനുശേഷമായിരിക്കും പ്രാബല്യത്തിൽ വരുക. ഇന്ത്യക്കെതിരെ 24 മണിക്കൂറിനുള്ളിൽ അധികതീരുവ ചുമത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നതിനാൽ ഇന്ത്യയുമായി വ്യാപാരം നടത്താനാകുന്നില്ലെന്നാണ് ട്രംപിെന്റ ആരോപണം. യുക്രെയ്നുമായി യുദ്ധം തുടരുന്ന റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യക്കെതിരെ തീരുവക്ക് പുറമേ, പിഴയും ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ബുധനാഴ്ച ഒപ്പുവെച്ച ഉത്തരവിലാണ് പിഴ എത്രയാണെന്ന് വ്യക്തമാക്കിയത്. സമയപരിധിക്കു മുമ്പ് കപ്പലിൽ കയറ്റിയ ഉൽപന്നങ്ങൾക്കും സെപ്റ്റംബർ 17നു മുമ്പ് അമേരിക്കയിൽ എത്തുന്ന ഉൽപന്നങ്ങൾക്കും പിഴത്തീരുവ ബാധകമായിരിക്കില്ല.
ഇന്ത്യ ഉൾപ്പെടെ 69 രാജ്യങ്ങൾക്കുള്ള പകരച്ചുങ്കമാണ് വ്യാഴാഴ്ച നിലവിൽ വരുക. 10 മുതൽ 41 ശതമാനം വരെയാണ് വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന തീരുവ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യക്കെതിരെ പിഴ ചുമത്തേണ്ടത് അനിവാര്യമായെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷം ഏകദേശം ഏഴു ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യ അമേരിക്കയിലേക്ക് നടത്തിയത്. വസ്ത്രങ്ങൾ, മരുന്നുകൾ, ആഭരണങ്ങൾ, രത്നങ്ങൾ, സമുദ്രോൽപന്നങ്ങൾ തുടങ്ങിയവയാണ് പ്രധാന കയറ്റുമതി. ഇന്ത്യയുടെ മൊത്തം കയറ്റുമതി 38 ലക്ഷം കോടി രൂപയുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.