വാഷിങ്ടൺ: റഷ്യയുമായുള്ള വ്യാപാരത്തിൽ ഇന്ത്യക്ക് മുന്നിൽ തീരുവ ഭീഷണിയുമായി നാറ്റോയും. സംഘടന സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയാണ് ഭീഷണിയുമായി രംഗത്തുവന്നത്. ബ്രസീൽ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്കുമേൽ ശക്തമായ തീരുവ ചുമത്തുമെന്നാണ് റൂട്ടെയുടെ മുന്നറിയിപ്പ്.
യു.എസ് കോൺഗ്രസിലെ മുതിർന്ന സെനറ്റർമാരുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 100 ശതമാനം തീരുവ ഈ രാജ്യങ്ങൾക്കുമേൽ ചുമത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വ്ലാഡമിർ പുടിനോട് ഇന്ത്യയും ബ്രസീലും ചൈനയും സമാധാന ചർച്ചകൾ ഗൗരവമായി കണ്ട് വേണ്ടനടപടികൾ സ്വീകരിക്കാൻ നിർദേശിക്കണം. അല്ലെങ്കിൽ ശക്തമായ തീരുവ ഈ രാജ്യങ്ങൾക്കുമേൽ ചുമത്തുമെന്ന് മാർക്ക് റൂട്ടെ പറഞ്ഞു.
യുക്രെയ്ന് സൈനികപിന്തുണ നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റൂട്ടെയുടെ പ്രതികരണം പുറത്തുവന്നത്. റഷ്യക്കും സഖ്യരാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. യുക്രെയ്നിലേക്ക് പാട്രിയോറ്റ് മിസൈൽ സിസ്റ്റം അടക്കമുള്ളവ അയക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. റഷ്യൻ കയറ്റുമതിക്ക് മേൽ 100 ശതമാനം നികുതി ചുമത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
റഷ്യൻ എണ്ണവാങ്ങുന്നവർക്ക് രണ്ടാംഘട്ട തീരുവ ചുമത്തുന്നതും പരിഗണനയിലാണെന്ന് ട്രംപ് പറഞ്ഞിരുന്നു. യുക്രെയ്നുമായി സമാധാനകരാറിലെത്താൻ 50 ദിവസത്തെ സമയപരിധിയും ട്രംപ് റഷ്യക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോയുടെയും ഇക്കാര്യത്തിലെ തീരുവ ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.