ഗാന്ധിജിയുടെ സ്വരാജും ഇ.എം.എസിന്റെ ഗാന്ധിജിയും
text_fieldsഗാന്ധിജിയെക്കാള്‍ മികവുള്ള ഒരു എഴുത്തുകാരനെ ഇന്ത്യ കണ്ടിട്ടുണ്ടോ? സംശയമാണ്. പറയാനുദ്ദേശിക്കുന്ന ആശയം, അതിലളിതവും അത്യന്തം വ്യക്തവുമായി സാധാരണക്കാര്‍ക്കുപോലും മനസ്സിലാക്കാവുന്ന വിധത്തില്‍, വിവരിച്ചുകൊടുക്കുന്നതില്‍ അദ്ദേഹത്തെ കവച്ചുവെക്കുന്ന എഴുത്തുകാര്‍ ഏറെയൊന്നും ഇല്ല. അക്കാര്യത്തില്‍ ഗാന്ധിജിയോട് കിടപിടിക്കുന്ന ഒരു എഴുത്തുകാരന് മലയാളത്തില്‍ ഉണ്ടായിരുന്നു. അത് ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. ഗാന്ധിജിയുടെ രചനാമികവിന് ഏറ്റവും നല്ല ഉദാഹരണമാണ് ഹിന്ദ്സ്വരാജ്. അതില്‍ ‘എന്താണ് സ്വരാജ്’ എന്നൊരു അധ്യായമുണ്ട്. ഒരു വായനക്കാരന്റെ ചോദ്യങ്ങളും പത്രാധിപരുടെ മറുപടികളും എന്നരീതിയിൽ മുന്നോട്ടുപോകുന്ന ആ അധ്യായം വായിക്കുമ്പോള്‍, ചിന്ത വാരികയില്‍ മുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാട് ചോദ്യോത്തര പംക്തി കൈകാര്യംചെയ്തിരുന്നത് ഓര്‍മവരും. വായിച്ചിട്ടില്ലാത്തവര്‍ക്ക് അത് ഇ.എം.എസ് സാഹിത്യസഞ്ചികയില് കിട്ടും. നല്ല ഹരമാണ്. ചോദ്യത്തിന് ഉത്തരം രണ്ടാമതായേ നമ്പൂതിരിപ്പാട് കൊടുക്കാറുള്ളൂ. ആദ്യം ചോദ്യം തിരുത്തിക്കൊടുക്കും. അല്ലെങ്കില്‍ ചോദ്യത്തിന്റെ പശ്ചാത്തലം വെട്ടിത്തെളിയിച്ചുകൊടുക്കും. എന്നിട്ടേ ഉത്തരത്തിലേക്ക് കടക്കാറുള്ളൂ. തന്റെ ഉത്തരത്തിലെ യുക്തി സ്വീകരിക്കാന്‍ ചോദിച്ചയാളെ പരുവപ്പെടുത്തിയിട്ടേ ഉത്തരം കൊടുക്കൂ എന്നര്‍ഥം. അല്ലാതെ ചോദ്യത്തില്‍ ചെന്ന് വീഴാറില്ല. ആ വിദ്യ ഇ.എം.എസ് നമ്പൂതിരിപ്പാട് പഠിച്ചെടുത്തത് ഗാന്ധിജിയില്‍നിന്നാണ് എന്ന് മനസ്സിലാകുന്നത് ഹിന്ദ്സ്വരാജ് വായിച്ചപ്പോഴാണ്.
എന്താണ് സ്വരാജ് എന്ന അധ്യായത്തിലെ അവസാന ചോദ്യമെത്തുമ്പോള്‍ വായനക്കാരന് ക്ഷമകെടുന്നുണ്ട്. അവസാന ചോദ്യത്തിന്റെ അവസാനഭാഗത്ത് ഒട്ടൊരു അസഹ്യതയോടെ അയാള്‍ പറയുന്നു: ‘എനിക്കറിയേണ്ടത് സ്വരാജിനെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടാണ്.’ ക്ഷമയോടെ കേള്‍ക്കണം എന്ന ആമുഖത്തോടെയാണ് ഗാന്ധിജി മറുപടി തുടങ്ങുന്നത്: ‘സ്വരാജിന്റെ ശരിയായ പ്രകൃതമറിയുക പ്രയാസംതന്നെ. നിങ്ങള്‍ക്കത് എളുപ്പമാണ് എന്ന് തോന്നാം. അതിനാല്‍, ഇപ്പോള്‍ ഇത്രമാത്രം: നിങ്ങള്‍ സ്വരാജെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതല്ല യഥാർഥ സ്വരാജെന്നു കാണിക്കാന്‍ മാത്രം ഞാന്‍ ശ്രമിക്കാം’ എന്നാണ് ഗാന്ധിജിയുടെ ഉത്തരം.
ഇനി മുന്നോട്ടു വായിച്ചുപോകുമ്പോള്‍, ‘സ്വരാജി’നെക്കുറിച്ച് ഗാന്ധിജി പറഞ്ഞ അഭിപ്രായം മനസ്സിലുണ്ടായിരിക്കണം. നിലമ്പൂരേക്കാണ് പോകുന്നത്.
ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം കേരളം കണ്ട ഏറ്റവും ധിഷണാശാലിയായ മാര്‍ക്സിസ്റ്റ് നേതാവ് ഒരു ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതാണല്ലോ നമ്മള് ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തെ മഹത്തരമാക്കുന്നത്. സംഗതി ശരിയാണ്, നിലമ്പൂരില്‍ വേറെയും ചില സ്ഥാനാർഥികള്‍ മത്സരിക്കുന്നതായി കേള്‍ക്കുന്നുണ്ട്. അതില്‍ രണ്ടുമൂന്നുപേര്‍ക്ക് ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമൊക്കെയുണ്ട്. ആ പാര്‍ട്ടികളുടെ നേതാക്കളൊക്കെ മണ്ഡലത്തില്‍ വന്ന് പ്രചാരണം നടത്തുന്നുണ്ട്. പിന്നൊരു സ്ഥാനാർഥിക്ക് പടിഞ്ഞാറന്‍ ബംഗാളിലൊക്കെയുള്ള ഒരു പാര്‍ട്ടി ചിഹ്നം നീട്ടിയെങ്കിലും ആ പുല്ലുംപൂവും സ്ഥാനാർഥിയുടെ കൈയിലെത്തിയില്ല. അതിനാല്‍, സ്വതന്ത്രചിഹ്നത്തില്‍, തികച്ചും സ്വതന്ത്രമായി ആ സ്ഥാനാർഥിയും അനുയായികളും പ്രചാരണം നടത്തുന്നുണ്ട്. അതൊക്കെ ഏതു തെരഞ്ഞെടുപ്പിലും എവിടേയും കാണുന്ന കാര്യങ്ങള്‍. എന്നാല്‍, അത്തരത്തില്‍ കണ്ടുപഴകിയ, ചെടിപ്പിക്കുന്ന രാഷ്ട്രീയ കെട്ടുകാഴ്ചകളൊന്നും എം. സ്വരാജിന്റെ പ്രചാരണത്തില്‍ കാണാന്‍ കഴിയില്ല. ഒരു കമ്യൂണിസ്റ്റാചാര്യന്‍ ചേര്‍ന്നവിധത്തില്‍ തികഞ്ഞ ആഭിജാത്യത്തോടെയാണ് അദ്ദേഹത്തിന്റെ പ്രചാരണം. സ്ഥാനാർഥിയെന്ന നിലയില്‍ എം. സ്വരാജ് വന്ന വരവുതന്നെ കണ്ടില്ലേ, മണ്ഡലത്തിന്റെ കിഴക്കേമൂലയിലെ മലയോരപഞ്ചായത്തായ പോത്തുകല്ലില്‍ ജനിച്ചുവളര്‍ന്ന സ്ഥാനാർഥി, സ്വന്തം വീടുനില്‍ക്കുന്ന നിലമ്പൂരങ്ങാടിയിലേക്ക് തീവണ്ടിയില്‍ വന്ന ആ വരവ്! എമര്‍ജന്‍സി വാതിലിന്റെ കമ്പികള്‍പോലും ഇളക്കിമാറ്റിയിട്ടുള്ള ആ വരവ്. അതാണ് മാര്‍ക്സിസ്റ്റ് എന്‍ട്രി. അന്‍വറിനും ഷൗക്കത്തിനുമെല്ലാം പരമാവധി സാധിച്ചാല്‍ മാസ് എന്‍ട്രി സാധിക്കുമായിരിക്കും. ഇത് സാധിക്കില്ല.
മറ്റെല്ലാ സ്ഥാനാർഥികള്‍ക്കും വേണ്ടി രാഷ്ട്രീയപ്രവര്‍ത്തകരാണ് വോട്ടുചോദിക്കുന്നതെങ്കിൽ സ്വരാജിന് വേണ്ടി സാംസ്കാരിക പ്രവര്‍ത്തകരാണ് രംഗത്ത്. മറ്റെല്ലാവരും നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് വോട്ട് ചോദിക്കുന്നത്. എന്നാല്‍, മണ്ഡലത്തിന് പുറത്തുള്ളവരാണ് സ്വരാജിന് മുന്‍കൂര്‍ വോട്ട് കൊടുക്കുന്നത് - പോസ്റ്റര്വോട്ട്. അതും സ്വരാജിന്റെ നാട്ടില്‍ ജനിക്കാന്‍ സാധിക്കാത്തതിലെ കുറ്റബോധത്തോടെ. എതിര്‍സ്ഥാനാർഥികളും നിലമ്പൂരിന് പുറത്ത് കുറച്ചൊക്കെ അറിയപ്പെടുന്നവര്തന്നെ. ഒരാള്‍ സിനിമാ നിർമാതാവും സാമൂഹിക പരിഷ്കര്‍ത്താവും മറ്റുംമറ്റുമാണ്. മറ്റൊരാള്‍ ഒമ്പതുകൊല്ലം കേരള നിയമസഭയില്‍ അംഗമായിരുന്നു. കോണ്‍ഗ്രസിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച് പരിചയമുള്ളതാണ്. സ്വാഭാവികമായും നിലമ്പൂരിന് പുറത്ത് സൗഹൃദങ്ങളൊക്കെ അവര്‍ക്കുമുണ്ടാവും. എന്നാല്‍, ആ സുഹൃത്തുക്കളാരും നിലമ്പൂരിലില്ലാത്ത വോട്ട് വാഗ്ദാനം ചെയ്തിട്ടില്ല. സ്വരാജിനുവേണ്ടി എണ്ണിയാലൊടുങ്ങാത്തയത്ര വോട്ടുകള്‍ പുറത്തുനിന്ന് വാഗ്ദാനമായി കിട്ടിക്കഴിഞ്ഞു. പോസ്റ്റല്‍ വോട്ടിന്റെ കൂട്ടത്തില്‍ ഈ പോസ്റ്റര്‍ വോട്ടുകളും എണ്ണുന്നുണ്ടോ എന്ന് നോക്കേണ്ടത് ഇനി ഷൗക്കത്തിന്റെയും അന്‍വറിന്റേയും ഏജന്റുമാരാണ്.
പോസ്റ്റര്‍ വോട്ട് ചെയ്തുകൊടുത്തിട്ടും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും തൃപ്തിയായില്ല. അവര്‍ നിലമ്പൂരില്‍ നേരിട്ടെത്തി സ്ഥാനാർഥിയെ മുഖം കാണിച്ചിട്ടേ അടങ്ങിയുള്ളൂ. അതങ്ങനെയാണ്. ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനെ പിന്തുണക്കുന്നതുപോലെയല്ലല്ലോ ഒരു ആചാര്യനെ പിന്തുണക്കുന്നത്. ഇതിലെ എഴുത്തുകാരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ജീവിതത്തില്‍ ഇതിനുമുമ്പ് ഒരു ആചാര്യനെ ആദരിക്കാന്‍ അവസരം കിട്ടിയിട്ടുള്ളൂ.
എഴുത്തുകാരും സാഹിത്യകാരും അവരുടെ ഭാഗം നിര്‍വഹിച്ചുകഴിഞ്ഞു. സ്വരാജിനെ നിയമസഭ കാത്തിരിക്കുകയാണ് എന്ന കാര്യം നിലമ്പൂരുകാരെ ധരിപ്പിച്ചു. മണ്ഡലത്തില്‍നിന്ന് വോട്ട് തികയാതെവന്നാല്‍ പുറത്തുനിന്നു കൊണ്ടുവരുമെന്നും വ്യക്തമാക്കി. ഇനിയുള്ളത് വോട്ട് മൊത്തമായി സ്വരൂപിക്കുക എന്ന പണിമാത്രമാണ്. അതിന് കെൽപുള്ള പ്രസ്ഥാനങ്ങളെല്ലാം അതിനായി കളത്തിലിറങ്ങിയിട്ടുണ്ട്. അഖിലേന്ത്യ ഹിന്ദുമഹാസഭയുടെ നേതാക്കള്‍ നേരിട്ടെത്തി പിന്തുണച്ചു. പക്ഷേ, അതൊരു വൈരുധ്യാത്മക പിന്തുണയാണ്. അങ്ങനെയൊരു പ്രസ്ഥാനം ഉണ്ടോ ഇല്ലയോ എന്ന് സ്ഥാനാർഥിയുടെ പാര്‍ട്ടി സെക്രട്ടറി ചോദിക്കുന്നു. അങ്ങനെയുള്ളവരല്ല, എങ്ങനെയുള്ളവരാണെങ്കിലും തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസില്‍ വന്നു പിന്തുണച്ചാല്‍ വേണ്ടെന്നുവെക്കാനാകുമോ എന്ന് പോളിറ്റ്ബ്യൂറോ മെംബര്‍ ചോദിക്കുന്നു. സ്വാമിവേഷത്തിലോ മുസ്ലിയാര് വേഷത്തിലോ ആരുവന്നുകേറി പിന്തുണതന്നാലും തെരഞ്ഞെടുപ്പുകാലത്ത് സ്വീകരിക്കാതെ നിവൃത്തിയില്ല എന്നാണ് പോളിറ്റ് ബ്യൂറോ ലൈന്‍. പിന്തുണക്കാത്തവരുടെ വിശ്വാസകോശങ്ങളുടെ ഡി.എന്‍.എ വരെ പരിശോധിക്കുകതന്നെ വേണം. അത് ലൈന്‍ വേറെ.
അങ്ങനെ വരിവരിയായി കയറിവന്ന് പിന്തുണക്കുന്നവരില്‍ ഹിന്ദുമഹാസഭക്കാര്‍ മാത്രമല്ല. ബോഡിവേസ്റ്റ് സൂക്ഷിക്കുന്നവർ എന്ന് പിണറായി വിജയന് പുച്ഛിച്ചുതള്ളിയ പ്രസ്ഥാനമുണ്ട്. പണ്ടെങ്ങോ നടക്കാവ് സ്റ്റേഷനിൽ വന്ന ഒരു തീപ്പൊരി പ്രസംഗക്കേസിന്റെ പേരിൽ നായനാർ സർക്കാറിന്റെ പൊലീസ് പിടികൂടി കൈയോടെ തമിഴ്നാട്ടിലേക്ക് കടത്തിയ, അവിടത്തെ സർക്കാർ മറ്റൊരു കേസിൽപ്പെടുത്തി ഒമ്പതു കൊല്ലം ജയിലിലിട്ട് തീ തീറ്റിച്ച പ്രഭാഷകന്റെ സംഘടനയുണ്ട്. എന്നുവെച്ചാല്‍ സി.പി.എമ്മിനെതിരെ നിലപാടെടുത്താൽ അടുത്ത നിമിഷം മൗലികവാദികളാക്കാൻ തക്ക സകല സാധ്യതകളുമുള്ള കാവിയണിഞ്ഞവരും തലപ്പാവ് ധാരികളും പരസ്യമായി പിന്തുണക്കുന്നുണ്ട്. അത് സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞുവെച്ചിട്ടുണ്ട്. ഗാന്ധിജിയെ കൊന്നവരും ടൈഗർ ഫോഴ്സുണ്ടാക്കി വേട്ടക്കിറങ്ങിയവരുമെല്ലാം ഇലക്ഷന് കമ്മിറ്റി ഓഫിസില്‍ കയറിവന്ന് പിന്തുണ ചൊരിയുമ്പോള് വേണ്ടെന്നു വെക്കാനാകുമോ? സ്ഥാനാർഥി പൂക്കളെപറ്റി പുസ്തകമെഴുതിയിട്ടുണ്ട് എന്നുകരുതി പൂപോലുള്ള വോട്ടുകള്‍ മാത്രമേ സ്വീകരിക്കൂ എന്നുപറയാനാകുമോ? തെരഞ്ഞെടുപ്പല്ലേ, വോട്ടല്ലേ, ചെയ്തോട്ടെ, ചെയ്തോട്ടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.