വിലക്കയറ്റവും വരുമാനത്തിൽ സംഭവിക്കുന്ന കുറവും മാത്രമാണോ കുടുംബ ബജറ്റ് താളംതെറ്റാൻ കാരണം?
text_fieldsഏറ്റവും ആദായകരമായി സമ്പത്ത് ചെലവിടാൻ എളുപ്പമുള്ള വഴിയേതാണ്? നാടുവാഴി ഒരിക്കൽ കൊട്ടാരം സദസ്യരോട് ചോദ്യമെറിഞ്ഞു.
ശക്തരായ സഖ്യസംഘങ്ങൾക്ക് പാരിതോഷികങ്ങൾ സമ്മാനിക്കുക, അവർ നാടിന് സംരക്ഷണമൊരുക്കും, തിരുമനസ്സിന്‍റെ ബഹുമാനാർഥം നാടൊട്ടുക്ക് മഹോത്സവങ്ങൾ ഒരുക്കുക, ജനം അങ്ങയെ വാഴ്ത്തും... കിട്ടിയ തക്കത്തിന് നിലയവിദ്വാന്മാർ ആശയങ്ങൾ എഴുന്നള്ളിച്ചു.
വയോധികനായ ഉപദേശകൻ പറഞ്ഞു: എന്തു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ നല്ല മാർഗങ്ങളിൽ ചെലവിടുക, കരളുകൾക്ക് നനവ് പകരുക. അനന്തരം അദ്ദേഹം തെരുവിലൂടെ കടന്നുപോയ ഒരു വയോധികയുടെ പക്കൽ അൽപം പണം ഏൽപിച്ച് നന്മയുടെ മാർഗത്തിൽ ചെലവിടാൻ നിർദേശിച്ചു. സാധുക്കളായ സ്ത്രീകൾക്കിടയിൽ ആ പണം വിതരണം ചെയ്യപ്പെട്ടു.
അവർ ഒത്തുചേർന്ന് ഒരു സമൂഹഅടുക്കള തുറന്നു, വിശന്നുകരഞ്ഞ കുട്ടികൾക്ക് അവിടെനിന്ന് ഭക്ഷണവും പുഞ്ചിരിയും പകർന്നുനൽകി, വൈകാതെ ഒരു പള്ളിക്കൂടവും കുളവും ഉദ്യാനവും രൂപംകൊണ്ടു. ഞങ്ങളേക്കാൾ ആവശ്യമുള്ളവർക്ക് നൽകൂ എന്നോതി മിച്ചംവന്ന പണം അവർ തിരിച്ചേൽപിച്ചു.
വർഷാവർഷം ദേശീയ-സംസ്ഥാന ബജറ്റുകൾക്കായി കാത്തിരിക്കും നാം ഓരോരുത്തരും. പ്രവാസത്തെ കാര്യമായി ആശ്രയിക്കുന്ന സമ്പദ്ഘടന എന്ന നിലയിൽ വിദേശ രാജ്യങ്ങളിലെ നയം മാറ്റങ്ങളും നമ്മെ പലപ്പോഴും നേരിട്ട് സ്വാധീനിക്കും.
വിദേശ ബജറ്റുകളെക്കുറിച്ച് പോലും ആധികാരികമായി സംസാരിക്കുന്നവർക്ക് പോലും സ്വന്തം കുടുംബ ബജറ്റിലേക്ക് എത്തുമ്പോൾ അടിതെറ്റുന്ന സാഹചര്യമുണ്ട്. വിലക്കയറ്റവും വരുമാനത്തിൽ സംഭവിക്കുന്ന കുറവും മാത്രമാണോ അതിനു കാരണം?
നാട്ടിലുമേത, വീട്ടിലുമതേ, ക്ഷാമത്തിന്‍റെയും ക്ഷേമത്തിന്‍റെയും കാലങ്ങൾ കടന്നുവരുക നിനച്ചിരിക്കാതെയാണ് -യുദ്ധങ്ങളും ദുരന്തങ്ങളും പോലെ, സൂനാമിയും പ്രളയവും പോലെ, പോയവർഷം മുണ്ടക്കൈയിലും ചൂരൽമലയിലും സംഭവിച്ചതുപോലെ... ഒരാളും പൊൻഖനികൾ കൈവശമുള്ളവർ പോലും സമ്പത്തിന്‍റെ ശാശ്വത ഉടമകളല്ല എന്നറിയുക.
ഇപ്പോഴുള്ള അത്രയും പോലും മിച്ചമില്ലാത്ത സമീപ ഭൂതകാലം നമുക്കുണ്ടായിരുന്നു. നമ്മുടെ അമ്മമാരുടെ സാരിയുടെ തുമ്പിലായിരുന്നു കുടുംബത്തിന്‍റെ ഖജനാവ്. ഇല്ലായ്മകൾക്കിടയിലും പരമാവധി സുഭിക്ഷതയോടെ, കഴിയുന്നത്ര നീതിയിൽ അടുക്കള ചലിപ്പിക്കാനും ആഘോഷങ്ങൾ പൊലിപ്പിക്കാനും അവർ ശ്രമിച്ചു, ഉള്ള ഭക്ഷണം പങ്കിട്ട് അയൽവീട്ടുകാരുടെ വിശപ്പിനും പരിഹാരം കണ്ടു, കുട്ടികൾക്ക് നല്ലറിവ് നൽകാൻ ആഗ്രഹിച്ചു. തലമുറകൾക്കായി കരുതിവെക്കപ്പെടേണ്ടവയാണ് അവരുടെ ഫിനാൻസ് മാനേജ്മെന്‍റ് പാഠങ്ങൾ.
പിശുക്ക് ലാളിത്യമല്ല. എന്നാൽ, ആർഭാടങ്ങളെ കുടുംബ ബജറ്റുകളിൽനിന്ന് കുടിയിറക്കുക. ആവശ്യങ്ങൾക്കായി മാത്രം ചെലവിടുക, ഞെരുക്കങ്ങൾക്കിടയിലും അൽപമെങ്കിലും അത്യാവശ്യക്കാർക്കായി നീക്കിവെക്കുക. നിങ്ങളുടെ പാടങ്ങളിൽനിന്ന് കിളികൾ കൊത്തിപ്പറന്ന കതിർമണികളിൽനിന്നുപോലും പങ്കുവെപ്പിന്‍റെയും സംതൃപ്തിയുടെയും സന്തോഷനാദം ഉയരുന്നുണ്ടെന്ന് മറക്കാതിരിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.