മടക്കിവെച്ച അഞ്ചു ചിറകുകൾ

അടുത്ത ജന്മത്തിൽ
പറന്നു നടക്കാൻ
സ്വപ്നം ഉള്ളിൽ ചുരുട്ടിവെച്ച്
ഉറങ്ങുകയാണ്.
കൂടായ കൈപ്പത്തിയിൽ
കഴിയുന്ന വിരലുകൾ.
ആത്മദാഹം വളരുന്ന
ഏതൊരു ദിവസമാണ്
മടക്കിവെച്ച അഞ്ച് ചിറകുകൾ
പറന്നു പോകുന്നതെന്ന്
മറ്റവയവങ്ങൾക്കുപോലും
ഊഹിക്കാനാവില്ല.
വെളുപ്പിനേ തുടങ്ങുന്നു
ഒഴുകിക്കൊണ്ടിരിക്കുന്ന
ബസ്സിനുള്ളിൽ
തെറിക്കാതെ ജീവനെ
പിടിവള്ളിയിൽ
താങ്ങിനിർത്തുന്ന പണി.
അടുക്കളയിൽ രുചിക്കൂട്ടാവാൻ
ഓരോ ചെറു കുപ്പിയിലും
ചാടിച്ചാടി,
ഓർമ്മകളുടെ അറ ഒന്നൊന്നായി
തുറന്നും അടച്ചും
കയറിയിറങ്ങുന്നു.
ചൂണ്ടിക്കാണിക്കുന്ന
കണ്ടിട്ടില്ലാത്ത നഗരവും
കേട്ടറിഞ്ഞ വേദനയും
അടുപ്പക്കാരന്റെ ഭാവത്തിൽ
കേൾവിക്കാരുടെ
കാതുകളിൽ വീഴുന്നു.
മൃദംഗവാദ്യത്തിൽ
നിലംതൊടാതെ പറന്നുനടക്കുന്നു
തൂവലുകൾ,
അവയുടെ ചിറകടിയിൽ
മൗനം പിളർന്ന്
ഏഴു വികാരങ്ങൾ
സംഗീതമായി പെയ്യുന്നു.
എഴുതാനിരുത്തുമ്പോൾ
കടലാസിന്റെ വെളുത്ത പ്രതലത്തിൽ
കുനിഞ്ഞും മുട്ടുകുത്തിയും
കൂടെയിഴയുന്നു.
ഭാഷ ജനിക്കുമ്പോൾ
അതിന്റെ നെറ്റിയിൽ
ആദ്യം തൊടുന്നത്
ഈ അഞ്ചു ചിറകുകളാണ്.
