കുവൈത്ത്- ചൈന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ശൈഖ്
അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗം
കുവൈത്ത് സിറ്റി: കുവൈത്തും ചൈനയും ഒപ്പുവെച്ച കരാറുകളുടെയും ധാരണപത്രങ്ങളുടെയും (എം.ഒ.യു) നടപ്പാക്കൽ സംബന്ധിച്ച നടപടികളുടെ ഭാഗമായി ചൈനീസ് സംഘം കുവൈത്ത് സന്ദർശിക്കും. പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി വിലയിരുത്തി.
മുബാറക് അൽ കബീർ തുറമുഖ പദ്ധതിയിലെ സഹകരണം, വൈദ്യുതി, പുനരുപയോഗ ഊർജ വികസനം, മാലിന്യ പുനരുപയോഗത്തിനുള്ള കുറഞ്ഞ കാർബൺ ഹരിത സംവിധാനം, ഭവന വികസനം, മലിനജല സംസ്കരണ പ്ലാന്റുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, സ്വതന്ത്ര, സാമ്പത്തിക, പരിസഥിതി മേഖലയിലെ സഹകരണം, മരുഭൂമീകരണ പ്രശ്നത്തിന് പരിഹാരം കണ്ടെത്തൽ എന്നിവയിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ച പ്രധാന പദ്ധതികൾ.
പദ്ധതികളുടെ നടത്തിപ്പ് സൂക്ഷ്മമായി നിരീക്ഷിക്കാനും വേഗത്തിലും കാര്യക്ഷമമായും പൂർത്തീകരിക്കാനും പ്രധാനമന്ത്രി നിർദേശം നൽകി.
അടുത്ത ആഴ്ച ചൈനീസ് പ്രതിനിധികൾ കുവൈത്ത് സന്ദർശിക്കുമെന്ന് ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ജോഹർ ഹയാത്ത് യോഗത്തിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് ദാഖിൽ അൽ ദഖിൽ, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ മുഹമ്മദ് അൽ മഷാൻ, മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് ഹമീദ് അൽ മഷാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി, ധനമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ ആക്ടിങ് സഹമന്ത്രിയുമായ ഡോ. സുബൈഹ് അബ്ദുൽ അസീസ് അൽ മുഖൈസീം, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, ഫത്വ, നിയമനിർമാണ വകുപ്പ് തലവൻ കൗൺസിലർ സലാഹ് അതീഖ് അൽ മജീദ്, പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഡോ. അബ്ദുല്ല മിശ്അൽ മുബാറക് അബ്ദുല്ല അസ്സബാഹ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.