ബിലാസ്പുർ: ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഒടുവിൽ ജയിൽ മോചനം. ശനിയാഴ്ച വൈകീട്ട് 3.40ഓടെയാണ് ഛത്തീസ്ഗഢിലെ ദുർഗ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പൊലീസ് സംരക്ഷണത്തോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇരുവരെയും കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് എംപിമാരും മറ്റു രാഷ്ട്രീയ നേതാക്കളും ചേർന്ന് സ്വീകരിച്ചു.
മലയാളികളായ സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർക്ക് ബിലാസ്പുരിലെ എൻ.ഐ.എ കോടതി ശനിയാഴ്ച രവിലെയാണ് ജാമ്യമനുവദിച്ചത്. ഒമ്പത് ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം.
മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് വാദം പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്. ബിലാസ്പുർ എൻ.ഐ.എ പ്രത്യേക കോടതിയിലെ വാദത്തിനിടയിൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തെങ്കിലും കോടതി തള്ളിക്കളഞ്ഞു. ജാമ്യം ലഭിച്ചതോടെ കന്യാസ്ത്രീകൾക്ക് കേരളത്തിലേക്ക് തിരിച്ചുവരാനാകും.
പൊലീസ് സംരക്ഷണയിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകൾ ജയിലിനു സമീപത്തെ മഠത്തിലേക്കാണ് നേരെ മടങ്ങുന്നത്. ജയിലിന് പുറത്ത് എം.പിമാരായ ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, ജെബി മേത്തർ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കന്യാസ്ത്രീകളുടെ ബന്ധുക്കൾ, മഠങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇവരെ സ്വീകരിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.
മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത 143 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും.
മാതാപിതാക്കളുടെ സമ്മതപ്രകാരം കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയായിരുന്നു പെൺകുട്ടികളെന്ന് സി.ബി.സി.ഐ വനിത കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ വ്യക്തമാക്കി. എന്നാൽ, മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് ബജ്രങ്ദൾ പ്രവർത്തകർ ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.