​മോഹൻ ഭാഗവത്, അഫ്സൽ അൻസാരി

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിൽ നിന്ന് മറ്റ് മതനേതാക്കൾ പാഠം ഉൾക്കൊള്ളണമെന്ന് എസ്.പി എം.പി അഫ്സൽ അൻസാരി

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ പ്രശംസിച്ച് സമാജ്‍വാദി പാർട്ടി എം.പി അഫ്സൽ അൻസാരി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഗാസിപൂരിൽ ഒരു അവലോകന യോഗത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം

രാജ്യത്തിന് ഒരുമയും സാഹോദര്യവും വേണമെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. വ്യവസായ സ്ഥാപനങ്ങൾക്കെതിരായ വെറുപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സ്വാഗതാർഹമാണ്. ഇതിനെ അഭിനന്ദിക്കുന്നു. മറ്റ് മതനേതാക്കളും ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നതിന് ആർ.എസ്.എസ് അല്ലാതെ മറ്റൊരു വലിയ സംവിധാനവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

മോഹൻഭാഗവത് എല്ലായിടത്തും ശിവലിംഗം തിരയുന്നത് രാജ്യത്തെ ദുർബലമാക്കുമെന്ന് പറഞ്ഞു. ഈ പ്രസ്താവന ഗൗരവത്തോടെ കാണണം. അദ്ദേഹത്തിന്റെ വാക്കുകളെ ഞാൻ സ്വാഗതം ചെയ്യുന്നു. പോസിറ്റീവായ സന്ദേശത്തെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി ഇസ്‍ലാം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇത് പുതിയൊരു മതമല്ലെന്നും ഈ സത്യം കൃത്യമായി മോഹൻ ഭാഗവത് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഡൽഹിയിലും യു.പിയിലും ഇരിക്കുന്നവർക്ക് കുടുംബമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാണക്യന്റെ വാക്യങ്ങൾ വരെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. തേജസ്വി യാദവ് ഇത്തവണ ബിഹാറിന്റെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മികച്ച നേതാവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മോഹൻ ഭാഗവതിനെ പുകഴ്ത്തി മോദിയേയും യോഗിയേയും വിമർശിക്കുന്ന എസ്.പി നേതാവിന്റെ അഭിപ്രായകടനത്തിന് വ്യത്യസ്ത പ്രതികരണങ്ങളാണ് വിവിധകോണുകളിൽ നിന്നും ഉയരുന്നത്.

75 വയസ് കഴിഞ്ഞാലും താനും മോദിയും തുടരുമെന്ന് മോഹൻ ഭഗവത്; ഹിന്ദുസ്ത്രീകൾ മൂന്ന് കുട്ടികളെ പ്രസവിക്കണമെന്നും ആഹ്വാനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 75ാം വയസിൽ വിരമിക്കുന്ന അഭ്യൂഹങ്ങൾ തള്ളി ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. മോദിക്കും ഭഗവതിനും 75 വയസ് പൂർത്തിയാകും. മോദിയേക്കാൾ ആദ്യം 75ാം ജൻമദിനം ആഘോഷിക്കുക ഭഗവത് ആണ്. താനോ മറ്റൊരാളോ 75ാം വയസിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു ഭഗവതിന്റെ പ്രതികരണം.

അണികൾ പറയുന്നത് എന്താണോ അത് ഞങ്ങൾ ചെയ്യുമെന്നും ആർ.എസ്.എസിന്റെ 100ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഹിന്ദു കുടുംബങ്ങളിലെ എല്ലാ ദമ്പതിമാരും മൂന്നുകുട്ടികളെ ഉറപ്പാക്കണമെന്നും മോഹൻ ഭഗവത് ആവശ്യപ്പെട്ടു. ജനസംഖ്യാ വ്യതിയാനത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ആർ.എസ്.എസ് മേധാവി.

''ശരിയായ പ്രായത്തിൽ വിവാഹം കഴിച്ച് മൂന്ന് കുട്ടികളുണ്ടാകുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികൾ ഈഗോ മാനേജ്മെന്റ് പഠിക്കുകയും ഭാവിയിൽ അവരുടെ കുടുംബജീവിതത്തിൽ ഒരു അസ്വസ്ഥതയും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഇതാണ് ഡോക്ടർമാർ എന്നോട് പറഞ്ഞിട്ടുള്ളത്. ഇപ്പോൾ പല ദമ്പതിമാരും കുട്ടികൾ ​വേണ്ടെന്നു വെക്കുകയോ ഒറ്റക്കുട്ടിയിൽ ഒതുക്കുകയോ ആണ് ചെയ്യുന്നത്. ഇങ്ങനെ വരുമ്പോൾ ജനസംഖ്യ തന്നെ ഇല്ലാതായിപ്പോകും. അതിനാൽ എല്ലാ ദമ്പതിമാരും രാജ്യത്തിന്റെ താൽപര്യം കൂടി കണക്കിലെടുത്ത് മൂന്ന് മക്കൾക്കായി ശ്രമിക്കണം. മഎല്ലാ സമുദായങ്ങളിലും ജനനനിരക്ക് കുറയുന്നുണ്ടെന്നും ഹിന്ദുക്കളിൽ അത് കൂടുതൽ പ്രകടമാണെന്ന് ഭഗവത് പറഞ്ഞു. കാരണം അത് എപ്പോഴും കുറവായിരുന്നു. മറ്റ് സമുദായങ്ങളിൽ ജനസംഖ്യ കൂടുതലായിരുന്നു. പക്ഷേ ഇപ്പോൾ അത് കുറയുകയാണ്. പ്രകൃതിയുടെ രീതിയാണിത്, വിഭവങ്ങൾ കുറയുകയും ജനസംഖ്യ വർധിക്കുകയും ചെയ്യുമ്പോൾ അത് സംഭവിക്കുന്നു. എന്നാൽ പുതിയ തലമുറ മൂന്ന് കുട്ടികളെ ജനിപ്പിക്കാൻ തയാറാകണമെന്നും മോഹൻ ഭഗവത് ആഹ്വാനം ചെയ്തു.

Tags:    
News Summary - Others should learn: Samajwadi MP Afzal Ansari praises RSS chief's call for unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.