ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടർപട്ടികകളുടെ തീവ്രപരിഷ്‍കരണത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമീഷൻ. ബിഹാറിലെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഒക്ടോബറിനുള്ളിൽ ഇതിന്റെ ഒരുക്കങ്ങൾ പുർത്തിയാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബറിൽ രാജ്യവ്യാപക എസ്.ഐ.ആറിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാരോട് എസ്.ഐ.ആറിനുള്ള മുന്നൊരുക്കങ്ങൾ എപ്പോൾ പൂർത്തിയാക്കാനാകുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമീഷണർ ചോദിച്ചു. സെപ്തംബറിനുള്ളിൽ ഇതിന്റെ നടപടികൾ പൂർത്തിയാക്കാനാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാർ നിലപാട് അറിയിച്ചു. ഇന്ന് നടന്ന യോഗത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാർ നിലപാട് അറിയിച്ചത്. മൂന്നര മണിക്കൂർ സമയമാണ് ഇന്നത്തെ യോഗം നീണ്ടു നിന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാരോട് എസ്.ഐ.ആറിൽ അംഗീകരിക്കുന്ന രേഖകൾ തയാറാക്കാനും ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. പ്രാദേശികമായുള്ള വിവിധ സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനായി സമർപ്പിക്കാമെന്നാണ് വിവരം.
ഉദാഹരണമായി ആദിവാസി മേഖല, വടക്കു-കിഴക്കൻ മേഖല, തീരദേശ മേഖല എന്നിവിടങ്ങളിൽ സ്വതന്ത്ര ഭരണസമിതികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഐഡന്റിറ്റി, റസിഡൻസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളായി ഉപയോഗിക്കാം. രാജ്യവ്യാപക എസ്.ഐ.ആറിനായി മൂന്നാമത്തെ യോഗമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ ചേരുന്നത്. ഫെബ്രുവരിയിലും സമാനമായ രീതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ യോഗം ചേർന്നിരുന്നു. 2026ൽ നടക്കുന്ന അസം, കേരള, പുതുച്ചേരി, തമിഴ്നാട്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപട്ടികയുടെ തീവ്രപരിഷ്‍കരണത്തിന് ഒരുങ്ങുന്നത്.
വിദേശ അനധികൃത കുടിയേറ്റക്കാരുടെ ജനന സ്ഥലം പരിശോധിച്ച് അവരെ ഇല്ലാതാക്കുക എന്നതാണ് തീവ്രമായ പുനഃരവലോകനത്തിന്റെ പ്രാഥമിക ലക്ഷ്യം. ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത വിദേശ കുടിയേറ്റക്കാർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കർശന നടപടി സ്വീകരിച്ചിരുന്നു.
അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് തടയാൻ തീവ്രമായ പരിഷ്കരണത്തിൽ വോട്ടെടുപ്പ് പാനൽ കൂടുതൽ നടപടികൾ സ്വീകരിച്ചു. വോട്ടർമാരാകാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് താമസം മാറുന്ന അപേക്ഷകർക്ക് ഒരു അധിക പ്രഖ്യാപന ഫോം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.