സത്യപാൽ മാലിക്
ഗുവാഹതി: മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺ ഥാപ്പർ എന്നിവർക്കെതിരെ കേസെടുത്ത ഗുവാഹതി പൊലീസ് അന്തരിച്ച മുൻ ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലികിനെതിരെയും കേസ് ചുമത്തി. ഇന്ത്യൻ മാധ്യമ പ്രവർത്തകൻ അശുതോഷ് ഭരദ്വാജ്, പാക് മാധ്യമ പ്രവർത്തകനായ നജം സേഥി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. സത്യപാൽ മാലിക്, നജം സേഥി, അശുതോഷ് ഭരദ്വാജ് എന്നിവരുമായി കരൺ ഥാപ്പർ ‘വയർ’ ഓൺലൈൻ വെബ്സൈറ്റിൽ നടത്തിയ അഭിമുഖങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പഹൽഗാം ആക്രമണത്തിനുശേഷം ‘വയറും’ എഡിറ്റർമാരും ഏപ്രിൽ അവസാനത്തിലും മേയിലുമായി രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും അപായപ്പെടുത്തുന്ന ലേഖനങ്ങളും വാർത്തകളും നൽകിയെന്നാണ് കേസ്. ഇതിനു പുറമെ വൈരം വളർത്തുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്തെന്നാരോപിച്ച് ഗുവാഹതി സ്വദേശി ബിജു വർമ നൽകിയ പരാതിയിലാണ് മേയ് ഒമ്പതിന് എഫ്.ഐ.ആർ തയാറാക്കിയത്. ഈ കേസിൽ വരദരാജനും ഥാപ്പർക്കും കഴിഞ്ഞയാഴ്ച അസം പൊലീസ് സമൻസ് അയച്ചിരുന്നു. ആഗസ്റ്റ് 22നകം ഹാജരാകണമെന്നായിരുന്നു നിർദേശം. എന്നാൽ, സുപ്രീം കോടതി ഇടപെട്ട് ഇവർക്കെതിരായ നടപടി നിർത്തിവെപ്പിച്ചു. മറ്റൊരു മാധ്യമ പ്രവർത്തകൻ അഭിസാർ വർമക്കെതിരെയും ഗുവാഹതി പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.