പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിൽ കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ മാഹിൻ, മർദനമേറ്റ അസി. മോട്ടോർ ഇൻസ്പെക്ടർ ആർ. സന്ദീപ്
തിരുവല്ല: മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ അതിക്രമിച്ചു കയറി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച സംഭവത്തിൽ ഏജന്റിനെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ആർ.ടി ഓഫിസിലെ ഏജന്റായ പട്ടൂർ പറമ്പിൽ വീട്ടിൽ മാഹിൻ (31) ആണ് പിടിയിലായത്.
തിരുവല്ല റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലെ അസി. മോട്ടോർ ഇൻസ്പെക്ടർ ആർ. സന്ദീപിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. വാഹനത്തിൻറെ പിഴത്തുക കുറയ്ക്കണം എന്ന ആവശ്യപ്പെട്ട് ഓഫിസിൽ എത്തിയ മാഹിനോട് ഓഫിസ് സമയം കഴിഞ്ഞതായി മർദനമേറ്റ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ പ്രകോപിതനായ മാഹിൻ വനിതാ ജീവനക്കാർ ഉൾപ്പെടെ ഉള്ളവരെ അസഭ്യം പറഞ്ഞ ശേഷം കയ്യിൽ കരുതിയിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ച് സന്ദീപിനെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബഹളം കേട്ട് ഓടിയെത്തിയ സമീപ ഓഫിസുകളിലെ ജീവനക്കാരും ചേർന്ന് മാഹിനെ കീഴ്പ്പെടുത്തി തിരുവല്ല പൊലീസിന് കൈമാറി. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപിന്റെ നെറ്റിയിൽ നാല് തുന്നലുകൾ ഇടേണ്ടി വന്നു. പ്രതിയെ പിന്നീട് കോടതി ഹാജരാക്കുമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.