കണ്ണൂർ: എം.എസ്.എഫ് മതസംഘടനയാണെന്ന പ്രതികരണവുമായി കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് സി.എച്ച്. കണ്ണൂരിലെ കാമ്പസുകളിൽ നിന്ന് എം.എസ്.എഫിനെ അകറ്റിനിർത്തണമെന്നും മുബാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എം.എസ്.എഫ് വർഗീയസംഘടനയാണെന്ന് എസ്.എഫ്.ഐ നേതാക്കൾ നിരന്തരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കെ.എസ്.യു ജില്ലാ സെക്രട്ടറിയുടേയും വിമർശനം.
എം എം കോളേജിൽ കെ എസ് യൂ സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതിൽ നിന്ന് പിന്മാറാൻ എം.എസ്.എഫ് പ്രേരിപ്പിച്ചുവെന്ന ആരോപണവും കെ.എസ്.യു ജില്ലാ സെക്രട്ടറി ഉയർത്തിയിട്ടുണ്ട്. കാമ്പസുകളിൽ വിദ്യാർഥികൾ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്‌ച്ചപാടുകൾക്ക് അനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ലെന്നും മുബാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്
സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണ്
എം എം കോളേജിൽ കെ എസ് യൂ സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ച ഈ സംഘടന ക്യാമ്പസുകളിൽ വർഗ്ഗീയ ചിന്തകളുടെ അപ്പസ്തോലൻന്മാരായി പ്രവർത്തിക്കുകയാണ്
ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്‌ച്ചപാടുകൾക്ക് അനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എം.എസ്.എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതി വിദൂരമല്ല. എം.എസ്.എഫ് മത സംഘടന തന്നെയാണ് മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ് വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവർ... കണ്ണൂരിലെ ക്യാമ്പസ്സിൽ നിന്നും അകറ്റി നിർത്താം ഈ കൂട്ടരേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.