‘കോഹ്ലിയെയും രോഹിത്തിനെയും പോലെയുള്ള താരങ്ങളാണ് ഗില്ലിന് വേണ്ടത്’; ബി.സി.സി.ഐയോട് മുൻ ഇന്ത്യൻ താരം

മുംബൈ: ചാമ്പ്യൻസ് ട്രോഫിയിലാണ് സൂപ്പർതാരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി അവസാനമായി ഏകദിന മത്സരം കളിച്ചത്. ട്വന്‍റി20, ടെസ്റ്റ് ഫോർമാറ്റിൽനിന്ന് വിരമിച്ച ഇരുവരും ഒക്ടോബറിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ വീണ്ടും ഇന്ത്യക്കായി കളിക്കാനിറങ്ങും. അതിനിടെ, ഓസീസ് പരമ്പര ഇരുവരുടെയും അവസാന ഏകദിനമാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ, ഇന്ത്യയുടെ ഏകദിന ടീമിൽ കോഹ്ലിയുടെയും രോഹിത്തിന്‍റെയും സാന്നിധ്യം നിർണായകമാണെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന പറഞ്ഞു. ‘രോഹിത്തിന്‍റെയും വിരാടിന്‍റെയും അനുഭവപരിചയം വളരെ നിർണായകമാണ്. ടീമിൽ ജൂനിയർ താരങ്ങൾക്കൊപ്പം സീനിയർ താരങ്ങളുടെ സാന്നിധ്യവും സുപ്രധാനമാണ്. ശുഭ്മൻ ഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്, പക്ഷേ അദ്ദേഹത്തിന് കോഹ്ലി, രോഹിത് എന്നിവരെപ്പോലുള്ള കളിക്കാരെ ആവശ്യമുണ്ട്’ -റെയ്ന പറഞ്ഞു. ഇരുവരും ചാമ്പ്യൻസ് ട്രോഫി നേടി, ലോകകപ്പും നേടിയിട്ടുണ്ട്. കോഹ്ലി ഐ.പി.എല്ലിൽ കിരീടം നേടി. കരിയറിൽ ഇരുതാരങ്ങളും കാണിച്ച മികച്ച നേതൃത്വത്തിന്, അവർ ഡ്രസ്സിങ് റൂമിന്റെ ഭാഗമാകേണ്ടതുണ്ടെന്നും റെയ്ന കൂട്ടിച്ചേർത്തു.

പേസർ മുഹമ്മദ് സിറാജിനെ ഇന്ത്യ മൂന്നു ഫോർമാറ്റിലും കളിപ്പിക്കണം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരു പ്രയാസവുമില്ലാതെ 187 ഓവറാണ് താരം പന്തെറിഞ്ഞതെന്നും റെയ്ന പ്രതികരിച്ചു. അതേസമയം, കോഹ്ലിയുടെയും രോഹിത്തിന്‍റെയും ഏകദിന ഭാവിയും അനിശ്ചിതത്വത്തിലാണ്. ഇരുവരും 2027 ഏകദിന ലോകകപ്പ് കളിക്കാനുള്ള താൽപര്യം അറിയിച്ചെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്. ലോകകപ്പിനുള്ള പദ്ധതിയിൽ ഇരുവർക്കും സ്ഥാനമില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയതായാണ് പുറത്തുവരുന്ന വിവരം. പ്രതിഭാധനരായ യുവതാരങ്ങൾ അവസരങ്ങൾ കാത്തുനിൽക്കുന്നതിനാൽ ഇനി കോഹ്ലിയെയും രോഹിത്തിനെയും ടീമിലേക്ക് പരിഗണിക്കേണ്ടെന്ന നിലപാടാണ് മാനേജ്മെന്‍റിനും സെലക്ഷൻ കമ്മിറ്റിക്കും.

ഓസീസ് പര്യടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാനുള്ള അവസരം നൽകാനാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓസീസ് പര്യടനത്തിനുശേഷവും ടീമിൽ തുടരണമെന്നുണ്ടെങ്കിൽ അഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫി കളിക്കണമെന്ന നിർദേശവും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. ലിസ്റ്റ് എ 50 ഓവർ ക്രിക്കറ്റ് വാർഷിക ടൂർണമെന്‍റാണ് വിജയ് സഹാരെ ട്രോഫി. ഡിസംബറിലാണ് ടൂർണമെന്‍റ് നടക്കുക. ഒക്ടോബർ 19, 23, 25 തീയതികളിൽ മൂന്നു ഏകദിനങ്ങളാണ് ആസ്ട്രേലിയയിൽ ഇന്ത്യ കളിക്കുന്നത്. പുതിയ നായകൻ ശുഭ്മൻ ഗില്ലിനു കീഴിൽ ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇതും ടീം മാനേജ്മെന്‍റിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ട്വന്‍റി20യിലും ടെസ്റ്റിലും തലമുറ മാറ്റം വിജയകരമായി നടപ്പാക്കാനായതിനാൽ ഏകദിനത്തിലും അത് പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ. ചാമ്പ്യൻസ് ട്രോഫിയിലാണ് രോഹിത്തും കോഹ്ലിയും അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്.

2027 ക്ടോബര്‍-നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ രാജ്യങ്ങൾ വേദിയാകുന്ന ഏകദിന ലോകകപ്പിൽ കളിക്കാനാകുമെന്ന പ്രതീക്ഷ കോഹ്ലിയും രോഹിത്തും പങ്കുവെച്ചിരുന്നു. അന്ന് രോഹിത്തിന് 40 വയസ്സും കോഹ്ലിക്കും 38 വയസ്സും പൂര്‍ത്തിയാകും. അതിനുവേണ്ടി മാത്രം ഇരുവരെയും ടീമിൽ നിലനിർത്തണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇടവേളകളിലെത്തുന്ന മത്സരങ്ങൾക്കുവേണ്ടി ഇരുവർക്കും ഫിറ്റ്നസ് നിലനിർത്താനാകുമോ എന്നും ഒരു വിഭാഗം ചോദിക്കുന്നു.

Tags:    
News Summary - Shubman Gill needs players like Virat Kohli and Rohit Sharma’ -Former Indian Star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.