ആലപ്പുഴ: കരുവാറ്റയിൽ കൊടുങ്ങല്ലൂരമ്മയുടെ ഭക്തനായിരുന്ന കൊച്ചുമഠത്തിൽ വീട്ടിൽ കരുവാറ്റ സദാനന്ദൻ സ്വാമി (85) നിര്യാതനായി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹഠയോഗ വിദഗ്ധനായ സ്വാമി വലിയപറമ്പ് ക്ഷേത്രത്തിൽ മുടങ്ങാതെ മഞ്ഞൾനീരാട്ടിന് പങ്കാളിയായിട്ടുണ്ട്. നാഷനൽ ഹൈവേയിൽ കടുവൻകുളങ്ങര ജങ്ഷനിലെ പെരുംകുളത്തിൽ 12 മണിക്കൂറിലധികം ജലത്തിൽ ശവാസനത്തിൽ കിടന്നിട്ടുണ്ട്. നല്ല കൂലിപ്പണിക്കാരൻ എന്ന നിലയിലും സ്വാമി അറിയപ്പെട്ടിരുന്നു. ആദ്യകാലങ്ങളിൽ ഓല ശേഖരിച്ച് വെള്ളത്തിലിട്ട് കുതിർത്ത് മെടഞ്ഞ് കൊടുക്കുന്ന തൊഴിൽ ചെയ്തിട്ടുണ്ട്. അക്കാലത്ത് ഓല സ്വാമിയെന്നാണ് പലരും വിളിച്ചിരുന്നത്. റോഡുപണിക്ക് പോകാൻ തുടങ്ങി സ്വാമി മെറ്റൽക്കൂനകൾ വിന്യസിക്കാനും റോഡ് സെക്ഷൻ ചെയ്യാനും സമർഥനായിരുന്നു. സദാനന്ദൻ സ്വാമിയാണെങ്കിൽ മേൽനോട്ടക്കാർ വേണ്ട എന്നതിനാൽ കോൺട്രാക്ടർമാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ: ജഗദമ്മ. മക്കൾ: ശ്രീദേവി, പ്രകാശ്.