ന്യൂഡൽഹി: നേപ്പാളിലും ബംഗ്ലാദേശിലും നടന്ന പ്രക്ഷോഭങ്ങൾ പരമാർശിച്ച് സുപ്രീംകോടതി. ബുധനാഴ്ച ഉച്ചക്ക് ശേഷം കേസ് പരിഗണിക്കുന്നതിനിടെയാണ് നേപ്പാളിൽ ഈയാഴ്ചയും ബംഗ്ലാദേശിൽ ജൂലൈയിലും നടന്ന പ്രക്ഷോഭങ്ങൾ സുപ്രീംകോടതി പരാമർശിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമുവിനും ഗവർണർമാർക്കും സംസ്ഥാന ബില്ലുകൾ പാസാക്കാൻ സമയപരിധി നിശ്ചയിച്ച ഏപ്രിൽ 12 ലെ കോടതി ഉത്തരവിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി പരാമർശം.
ഇന്ത്യൻ ഭരണഘടനപ്രകാരം പ്രസിഡന്റിന് എപ്പോൾ വേണമെങ്കിലും സുപ്രീംകോടതിയുടെ ഉപദേശം തേടാൻ അവകാശമുണ്ട്. പൊതുജനങ്ങളെ ബാധിക്കുന്ന നിയമങ്ങളിലാണ് ഇത്തരത്തിൽ ഉപദേശം തേടാൻ സാധിക്കുക. ഇന്ത്യൻ ഭരണഘടനയിൽ ഞങ്ങൾ അഭിമാനം കൊള്ളുകയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് പറഞ്ഞു.
അയൽ രാജ്യങ്ങളിൽ എന്താണ് നടക്കുന്നതെന്ന് നോക്കു. നേപ്പാളിൽ 48 മണിക്കുറായി കലാപം നടക്കുകയാണ്. നിരവധിപേർ ഇതിൽ കൊല്ലപ്പെട്ടു കഴിഞ്ഞുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജൂലൈയിൽ ഇതേ രീതിയിൽ ബംഗ്ലാദേശിലും കലാപമുണ്ടായെന്ന് ജസ്റ്റിസ് വിക്രം നാഥും പറഞ്ഞു. കലാപത്തിൽ സർക്കാർ ഓഫീസുകൾക്ക് തീയിടുകയും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തതിന്റേയും പ്രധാനമന്ത്രി ശൈഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിന്റെയും ഓർമകളും അദ്ദേഹം പങ്കുവെച്ചു.
കലാപങ്ങളെ തുടർന്ന് നൂറുകണക്കിനാളുകളാണ് പലായനം ചെയ്തു. തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. നിലവിൽ യുനൂസ് സർക്കാറാണ് ബംഗ്ലാദേശിൽ ഭരണം നടത്തുന്നത്.
സെപ്റ്റംബർ നാലിനാണ് ഫേസ്ബുക്ക്, വാട്സ്ആപ്, എക്സ് എന്നിവയുൾപ്പെടെ 26 സമൂഹ മാധ്യമങ്ങൾ സർക്കാർ നിരോധിച്ചതിന് പിന്നാലെ തിങ്കളാഴ്ചയാണ് നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പാർലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രക്ഷോഭകർക്കു നേരെ പൊലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. ‘ജെൻസി ’ എന്ന ബാനറിൽ തെരുവിലിറങ്ങിയ യൂനിഫോമിലുള്ള സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രക്ഷോഭകരെ നേരിടാൻ സൈന്യത്തെ വിന്യസിച്ചു. ഉച്ച മുതൽ രാത്രി 10 വരെ പാർലമെന്റ് പരിസരം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂവും പ്രഖ്യാപിച്ചിരുന്നു.
പാർലമെന്റിന് സമീപം പ്രഖ്യാപിച്ച കർഫ്യൂ പിന്നീട് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളും വസതികളും സ്ഥിതി ചെയ്യുന്ന കാഠ്മണ്ഡുവിലെ സിംഗ ദർബാർ പ്രദേശത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലെ ബിരാത്നഗർ, ഭരത്പൂർ, ലോകത്തെ 10-ാമത്തെ ഉയരംകൂടിയ പർവതമായ പടിഞ്ഞാറൻ നേപ്പാളിലെ അന്നപൂർണ പർവതത്തിലേക്കുള്ള പ്രവേശന കവാടമായ പൊഖാറ എന്നിവിടങ്ങളിലും പ്രക്ഷോഭം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.